'കൊല ചെയ്തത് പാര്‍ട്ടിക്ക് വേണ്ടി; ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല'; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ആകാശ് തില്ലങ്കേരി

 'കൊല ചെയ്തത് പാര്‍ട്ടിക്ക് വേണ്ടി; ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല'; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ആകാശ് തില്ലങ്കേരി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടക്കാട് ഷുഹൈബിനെ വധിച്ച കേസില്‍ പാര്‍ട്ടി നേതൃത്വത്തിന് തിരിച്ചടിയായി മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.

ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡന്റ് സരീഷ്, ആകാശ് തില്ലങ്കേരിക്കെതിരായിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലെ മറുപടിയിലാണ് ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിസ്ഥാനത്താക്കുന്ന ആരോപണവുമായി ആകാശ് രംഗത്തെത്തിയത്.

ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് നല്ല ജോലി ലഭിച്ചെന്നും അത് നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്ന് ് ആകാശ് പറയുന്നു. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചത്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല.

ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് നേരിട്ടത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും ആകാശ് പറയുന്നു.

പാര്‍ട്ടി സംരക്ഷിക്കാതിരുന്നപ്പോഴാണ് തെറ്റായ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. ആത്മഹത്യ മാത്രം മുന്നില്‍ അവശേഷിച്ചപ്പോഴാണ് പലവഴി സഞ്ചരിക്കേണ്ടി വന്നത്. പാര്‍ട്ടിയിലെ ഊതിവീര്‍പ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്നാണ് ആകാശ് തില്ലങ്കേരി പറയുന്നത്.

പോസ്റ്റില്‍ കമന്റ് ചെയ്തതിന് പിന്നാലെ ആകാശ് തില്ലങ്കേരിയ്ക്കെതിരെ മട്ടന്നൂരിലെ പാര്‍ട്ടി നേതാക്കളെ തേജോവധം ചെയ്യുന്നെന്ന പേരില്‍ പരാതി സിപിഎമ്മില്‍ ലഭിച്ചു. സംഭവം വിവാദമായതോടെ ഫെയ്‌സ്്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു. ആകാശിന്റെ ക്വട്ടേഷന്‍ ബന്ധത്തെ ചോദ്യം ചെയ്തതാണ് പ്രശ്ന കാരണമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.