രണ്ട് കൊലക്കേസിലെ സിപിഎം പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അഭിഭാഷക ഫീസ് 2.11 കോടി

രണ്ട് കൊലക്കേസിലെ സിപിഎം പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അഭിഭാഷക ഫീസ് 2.11 കോടി

തിരുവനന്തപുരം: സിപിഎം പാർട്ടി അംഗങ്ങൾ പ്രതിസ്ഥാനത്തുള്ള ഷുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് എന്നിവ സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ചിലവിട്ടത് 2.11 കോടി രൂപ. കേരളത്തിന് പുറത്തുള്ള അഭിഭാഷകരെ എത്തിച്ച് കോടതിയില്‍ വാദിച്ചതിനാണ് ഇത്രയും തുക ചിലവഴിച്ചത്. പെരിയ ഇരട്ടക്കൊലക്കേസില്‍ 1.14 കോടി രൂപയും ഷുഹൈബ് കേസില്‍ 96.34 ലക്ഷം രൂപയും ചിലവായി. 

ഷുഹൈബ് വധക്കേസില്‍ അഭിഭാഷകര്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 96,34,261 രൂപയാണ് മുടക്കിയത്. അഭിഭാഷക ഫീസായി 86.40 ലക്ഷം രൂപയും അഭിഭാഷകര്‍ക്കുള്ള വിമാനയാത്രയ്ക്കും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനുമായി 6,64,961 രൂപയും ചിലവഴിച്ചു. 

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ എത്തിയത് കേരളത്തിന് പുറത്തുള്ള മുതിര്‍ന്ന അഭിഭാഷകരായിരുന്നു.

ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ വിജയ് ഹന്‍സാരിക്ക് നല്‍കിയത് 64.40 ലക്ഷം രൂപ. അമരീന്ദര്‍ സിങ്ങിന് 22 ലക്ഷം രൂപയും നല്‍കി. സുപ്രീം കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത് വിജയ് ഹന്‍സാരിയും ജയദീപ് ഗുപ്തയുമായിരുന്നു. ഇവര്‍ സുപ്രീം കോടതിയില്‍ വാദിച്ചതിന് കൊടുത്ത ഫീസ് 3.30 ലക്ഷം രൂപ.

പെരിയയില്‍ കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെയായിരുന്നു. പെരിയ കേസില്‍ അഭിഭാഷകര്‍ക്കു മൊത്തം ചിലവാക്കിയത് 1,14,83,132 രൂപയാണ്. ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് 88 ലക്ഷം രൂപ ഫീസ് ഇനത്തില്‍ നല്‍കി. 2,33,132 രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമായി നല്‍കി.

സുപ്രീം കോടതിയില്‍ പെരിയ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ മനീന്ദര്‍ സിങിന് നൽകിയത് 24.50 ലക്ഷം രൂപയാണ്. ഡോ. മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള മറുപടി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.