ടെക്‌സസില്‍ വെടിവയ്പ്പ്; മൂന്ന് പെണ്‍കുട്ടികളും അക്രമിയും മരിച്ചു

 ടെക്‌സസില്‍ വെടിവയ്പ്പ്; മൂന്ന് പെണ്‍കുട്ടികളും അക്രമിയും മരിച്ചു

ടെക്‌സസ്: ടെക്‌സാസില്‍ ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന് കൗമാരക്കാരായ പെണ്‍കുട്ടികളെ വെടിവച്ചുകൊന്ന ശേഷം 37 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാത്രിയാണ് വെടിവയ്പ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാത്രി പത്തരയോടെ ഗലീന പാര്‍ക്കിലെ വീട്ടില്‍ വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഗോണ്‍സാലസ് പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ 13, 14, 19 വയസ്സുള്ള മൂന്ന് കൗമാരക്കാരായ പെണ്‍കുട്ടികളെയും 37 കാരനെയും വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കൗമാരക്കാരായ കുട്ടികളുടെ അമ്മയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.

വെടിവയ്പ്പ് നടക്കുന്ന സമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. വെടിവയ്പ്പില്‍ മരിച്ച 19 വയസുകാരി ഗര്‍ഭിണിയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. വെടിവയ്പ്പിന് മുമ്പ് പ്രതിയും പെണ്‍കുട്ടികളും തമ്മില്‍ തര്‍ക്കം നടന്നിരുന്നുവെന്നും ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോണ്‍സാലസ് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മിസിസിപ്പിയില്‍ വെള്ളിയാഴ്ച നടന്ന കൂട്ട വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ തിങ്കളാഴ്ച നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കയില്‍ തുടര്‍ച്ചയായി വെടിവയ്പ്പുകള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.