ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ഒരു മാസം; അദാനി ഗ്രൂപ്പിന് നഷ്ടം 12 ലക്ഷം കോടി

ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ഒരു മാസം; അദാനി ഗ്രൂപ്പിന് നഷ്ടം 12 ലക്ഷം കോടി

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് തകര്‍ച്ച തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ നിന്ന് 27 -ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു.

ഷെല്‍ കമ്പനികള്‍ ഉപയോഗിച്ച് ഓഹരി മൂല്യം ഉയര്‍ത്തുക, കൂടിയ ഓഹരി ഈടായി നല്‍കി വായ്പ എടുക്കുക, ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി കമ്പനികളില്‍ കൂടുതല്‍ ഓഹരി സ്വന്തമാക്കി വയ്ക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഹിന്റന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

അതേസമയം അദാനിയെ പോലെ ഒരു വമ്പന്‍ ബിസിനസ് ശൃംഖലയ്ക്ക് ഇതൊന്നും കാര്യമായി ബാധിക്കില്ലെന്ന് വിശ്വസിച്ച വലിയൊരു വിഭാഗമുണ്ടായിരുന്നു. പക്ഷെ ഒരു മാസത്തിനിപ്പുറം ഓഹരി വിപണിയിലെ ഏറ്റവും വലിയ വീഴ്ചയാണ് അദാനി ഗ്രൂപ്പിന് നേരിടേണ്ടി വന്നത്.

വന്‍ പ്രതിസന്ധിയിലും രാജ്യത്തെ ഏറ്റവും വലിയ തുടര്‍ ഓഹരി വില്‍പന ഒരു വിധം വിജയിപ്പിച്ചെടുക്കാന്‍ അദാനിക്ക് കഴിഞ്ഞതാണ്. എന്നാല്‍ 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് തന്നെ അത് പിന്‍വലിക്കുന്നതായി ഗൗതം അദാനിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. 19 ലക്ഷം കോടി ആകെ ഓഹരി മൂല്യമുണ്ടായിരുന്നത് ഇന്ന് 7 ലക്ഷം കോടി രൂപയിലേക്കാണ് വീണത്. അതായത് 74 ശതമാനം ഇടിവ്.

ഓഹരി മൂല്യം 85 ശതമാനം വരെ ഇടിയുമെന്നാണ് ഹിന്‍ഡന്‍ ബര്‍ഗ് പ്രവചിച്ചിരിക്കുന്നത്. ബാങ്കുകള്‍ വായ്പാ തിരിച്ചടവിന് സമ്മര്‍ദ്ദം ചെലുത്തുന്നതിനാല്‍ വന്‍ തുക വായ്പ എടുത്ത് വമ്പന്‍ പദ്ധതികള്‍ തുടങ്ങുന്ന അദാനി മോഡലിന് തല്‍ക്കാലം മരവിപ്പാണ്.

ഹിന്‍ഡന്‍ ബര്‍ഗ് പുറത്ത് വിട്ട റിപ്പോര്‍ട്ടിന് മറുപടി പറയുന്നതില്‍ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടെന്നാണ് പൊതുവിലയിരുത്തല്‍. ഒപ്പം നിയമനടപടി സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ എവിടെയും അദാനി നേരിട്ട് പരാതി നല്‍കിയിട്ടുമില്ല. ഒരുമാസം ആയിട്ടും പ്രതിസന്ധി കാലം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.