അമേരിക്കയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോഗിയും ഡോക്ടറും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

 അമേരിക്കയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോഗിയും ഡോക്ടറും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നെവാഡ സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വീസ് വിമാനം തകര്‍ന്ന് രോഗി ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. പി.സി - 12 എന്ന ചെറുവിമാനത്തിലുണ്ടായിരുന്ന രോഗി, ബന്ധു, പൈലറ്റ്, നഴ്‌സ്, പാരമെഡിക്കല്‍ ജീവനക്കാരന്‍ എന്നിവരാണ് മരിച്ചത്.

എയര്‍ ആംബുലന്‍സ് കമ്പനിയായ കെയര്‍ ഫ്‌ളൈറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, നെവാഡയിലെ സ്റ്റേജ്കോച്ച് നഗരത്തിന് സമീപം ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 11.15ന് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തി. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സെന്‍ട്രല്‍ ലിയോണ്‍ കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു.

വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സെന്‍ട്രല്‍ ലിയോണ്‍ കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചതായി കെയര്‍ ഫ്‌ളൈറ്റ് വെബ്സൈറ്റില്‍ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് കെയര്‍ ഫ്‌ളൈറ്റിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി കമ്പനി അറിയിച്ചു

വെള്ളിയാഴ്ച രാത്രി നാലു മണി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ നാലു മണി വരെ സ്റ്റേജ്കോച്ചില്‍ ശീതകാല കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മഞ്ഞു വീഴ്ച്ചയുമുണ്ടായിരുന്നു.

യുഎസില്‍ ഓരോ മാസവും അര ദശലക്ഷത്തിലധികം മെഡിക്കല്‍ രോഗികള്‍ എയര്‍ ആംബുലന്‍സ് സേവനം ഉപയോഗിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.