ദുബായ് :യുഎഇയുടെ ആറുമാസം നീണ്ടുനില്‍ക്കുന്ന ബഹിരാകാശ ദൗത്യം മാർച്ച് രണ്ടിന് വിക്ഷേപിക്കും. വിക്ഷേപണത്തിന് മിനിറ്റുകള്‍ ശേഷിക്കെയാണ് ഇന്ന് ദൗത്യം മാറ്റിവച്ചത്. യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി, നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് ദൗത്യത്തില്‍ ഉള്ളത്.  
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകവുമായി യുഎഇ സമയം രാവിലെ 10.45 നായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. വിക്ഷേപണത്തിന്  മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ്  വിക്ഷേപണം മാറ്റുന്നുവെന്ന് നാസ അറിയിച്ചത്.   യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യമാണിത്. വിക്ഷേപണം തല്‍സമയം വീക്ഷിക്കാന്‍ ദുബായ് കിരീടാവകാശി ഷെയഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലെത്തിയിരുന്നു.  
2019 ലാണ് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി ഹസ അല്‍ മന്‍സൂരി ബഹിരാകാശ നിലയത്തിലേക്ക് പോയത്. അന്ന് ഹസയ്ക്കൊപ്പം പരിശീലനം പൂർത്തിയാക്കിയിരുന്നു സുല്‍ത്താന്‍ അല്‍ നെയാദിയും. ഏതെങ്കിലും കാരണവശാല്‍ ഹസയ്ക്ക് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരക്കാരനായാണ് അന്ന് നെയാദി ഒരുക്കങ്ങള്‍ പൂർത്തിയാക്കിയത്. പുതിയ ദൗത്യത്തില്‍ ആറുമാസക്കാലം ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നെയാദി തങ്ങും. ഇക്കാലയളവില്‍ നിരവധി പരീക്ഷണങ്ങളും ഗവേഷണങ്ങളും നെയാദി നടത്തും.
ചന്ദ്രനിലേക്കുളള മനുഷ്യന്‍റെ യാത്രയാണ് ഗവേഷണത്തിന്‍റെ പ്രധാന ലക്ഷ്യം.ഇത് കൂടാതെ സാങ്കേതിക വികസനം, ഭൗതിക ശാസ്ത്രമുള്‍പ്പടെയുളള വിഷയങ്ങളിലും പഠനങ്ങള്‍ നടത്തും ബഹിരാകാശ പര്യവേഷണത്തിനായി രാജ്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുകയെന്നുളളതാണ് നെയാദിയുടെ ലക്ഷ്യം. ബഹിരാകാശ നിലയത്തിൽ ഫ്ലൈറ്റ് എൻജിനീയറായും സുൽത്താൻ അൽ നെയാദി സേവനമനുഷ്ഠിക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.