ഏഷ്യാനെറ്റ് ഓഫീസിന് നേരെ എസ്എഫ്‌ഐ ആക്രമം: പൊലീസ് കേസെടുത്തു; തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയറ്റ് മാര്‍ച്ച്

ഏഷ്യാനെറ്റ് ഓഫീസിന് നേരെ എസ്എഫ്‌ഐ ആക്രമം: പൊലീസ് കേസെടുത്തു; തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയറ്റ് മാര്‍ച്ച്

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്‌ഐ അതിക്രമത്തിനെതിരെ ദേശീയ തലത്തില്‍ അടക്കം വന്‍ പ്രതിഷേധം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഉന്നതഗൂഢാലോചനയുടെ ഭാഗമാണ് അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബും കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റിയും അടക്കം വിവിധ മാധ്യമ കൂട്ടായമകളും സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാന വ്യപകമായി വിവിധ മാധ്യമക്കൂട്ടായ്മകളും പ്രതിഷേധത്തിനൊരുങ്ങുമ്പോള്‍ എസ്.എഫ്.ഐ നടപടിയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷോധമുയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

ഇന്നലെ രാത്രി എഴരയോടെയാണ് മാധ്യമ സ്ഥാപനത്തിന് അകത്ത് കടന്നുള്ള അതിക്രമം നടന്നത്. മുപ്പതോളം വരുന്ന എസ്.എഫ്.ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണല്‍ ഓഫീസിലെത്തി പ്രവര്‍ത്തനം തടസപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ജനാധിപത്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഭീഷണിയുടെ സ്വരവുമായി മാധ്യമ ഓഫീസില്‍ അതിക്രമിച്ചു കടന്നത് ഫാസിസം ആണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

എസ്.എഫ്.ഐ അതിക്രമം ജനാധിപത്യത്തിന്റെ കറുത്തമുഖമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തുറന്ന് എഴുതുന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുകയാണ്. വിനു വി ജോണിനെതിരെ എടുത്ത നടപടി നമ്മള്‍ കണ്ടതല്ലേ എന്ന് ചോദിച്ച കെ.സി വേണുഗോപാല്‍, ഇടത് ഭരണത്തില്‍ വ്യക്തിയെ ബഹിഷ്‌കരിക്കുന്നതിനെയും മാധ്യമ സ്ഥാപനങ്ങള്‍ ആക്രമിക്കുന്നതിനെയും വിമര്‍ശിച്ചു. നരേന്ദ്ര മോഡിയെ മാതൃകയാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു. മോഡിക്കും പിണറായിക്കും ഒരേ ലക്ഷ്യമാണെന്നും ഇരുവരും ഒരു വഴിയിലൂടെ യാത്ര ചെയ്യുന്നവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിക്രമം മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. സംഭവം എസ്എഫ്‌ഐ എന്ന സംഘടനയുടെ ചരിത്രത്തിലെ കരിനിഴലെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍ പ്രതികരിച്ചു. മാധ്യമങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും സ്തുതിപാഠകരാകണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ഇത് കിം ജോങ് ഉന്നിന്റെ കൊറിയയല്ലെന്ന് മനസിലാക്കണമെന്ന് വീക്ഷണം മാനേജിംഗ് ഡയറക്ടര്‍ ജെയ്‌സണ്‍ ജോസഫ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടന്നത് കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില നല്‍കുന്ന ഒരു നാടിന് അംഗീകരിക്കാന്‍ കഴിയാത്ത നീക്കമെന്നും, ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പാലരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളില്‍ മുദ്രവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രവര്‍ത്തകരെ നീക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി.

അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.