തൃപ്തിയായില്ല: സി.എം. രവീന്ദ്രനെ മൂന്നാം ദിവസവും ഇ.ഡി ചോദ്യം ചെയ്യും; ആരോപണങ്ങളെ നേരിടാന്‍ ഇടത് മുന്നണി യോഗം ഇന്ന്

തൃപ്തിയായില്ല: സി.എം. രവീന്ദ്രനെ മൂന്നാം ദിവസവും ഇ.ഡി ചോദ്യം ചെയ്യും; ആരോപണങ്ങളെ നേരിടാന്‍ ഇടത് മുന്നണി യോഗം ഇന്ന്

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയിലെ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസില്‍ രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ രവീന്ദ്രന്‍ നല്‍കിയ ഉത്തരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്.

ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം. രവീന്ദ്രന്റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. കോഴയില്‍ രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഇ.ഡിയുടെ കൈവശമുണ്ട്. ഈ തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് രവിന്ദ്രനെ ചോദ്യം ചെയ്യുന്നത്.

അതേസമയം സിപിഎമ്മും സര്‍ക്കാരും നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ ഇന്ന് ഇടത് മുന്നണിയുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് യോഗം. സര്‍ക്കാര്‍ പദ്ധതികളുടെ അവലോകനവും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികളുമാണ് അജണ്ടയിലെങ്കിലും ലൈഫ്മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചത് തുടങ്ങി ബ്രഹ്മപുരത്തെ അഴിമതി ആക്ഷേപങ്ങള്‍ വരെ ചര്‍ച്ച ആയേക്കും.

ഒരിടവേളയ്ക്ക് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാനത്ത് വീണ്ടും ശക്തമാകുന്ന സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്ക് എ.കെ.ജി സെന്ററിലാണ് യോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.