അമേരിക്കയുടെ ആളില്ലാ ഡ്രോണുമായി റഷ്യയുടെ യുദ്ധ വിമാനം കൂട്ടിയിടിച്ച സംഭവം: ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മുറുകുന്നു

അമേരിക്കയുടെ ആളില്ലാ ഡ്രോണുമായി റഷ്യയുടെ യുദ്ധ വിമാനം കൂട്ടിയിടിച്ച സംഭവം: ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മുറുകുന്നു

വാഷിങ്ടണ്‍: കരിങ്കടലിന് മുകളിലൂടെ പറന്ന അമേരിക്കയുടെ ആളില്ലാ ഡ്രോണ്‍ റഷ്യന്‍ യുദ്ധ വിമാനവുമായി കഴിഞ്ഞ ദിവസം കൂട്ടിയിടിച്ച സംഭവത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

അന്താരാഷ്ട്ര വ്യോമ പരിധിയില്‍ പതിവ് നിരീക്ഷണം നടത്തുന്നതിനിടെയാണ് സമുദ്രനിരപ്പില്‍ നിന്ന് 25,000 അടി ഉയരത്തില്‍ വച്ച് യു എസിന്റെ എം.ക്യു 9 റീപ്പര്‍ ഡ്രോണില്‍ റഷ്യയുടെ സുഖോയ് എസ്.യു 27 ഫൈറ്റര്‍ ജെറ്റ് ഇടിക്കുകയായിരുന്നു.

റൊമേനിയയില്‍ നിന്ന് പറന്നുയര്‍ന്ന ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമ പരിധിയില്‍ ക്രൈമിയയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കൂടി പറക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ നിയന്ത്രണം പോയ ഡ്രോണ്‍ കരിങ്കടലിലേക്ക് ഇടിച്ചിറങ്ങി. റഷ്യന്‍ വിമാനത്തിനും കേടുപാടുണ്ടെന്നാണ് സൂചന ഡ്രോണിനെ ബോധപൂര്‍വം പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തിയെന്ന അമേരിക്കയുടെ ആരോപണം റഷ്യ തള്ളി.

നിരീക്ഷണ പറക്കല്‍ നടത്തിയ തങ്ങളുടെ എം.ക്യു ഡ്രോണിനെ റഷ്യയുടെ രണ്ട് എസ്.യു 27 ഫെറ്റര്‍ ജെറ്റുകള്‍ പിന്തുടര്‍ന്നുവെന്നും ഉയര്‍ന്ന് പറന്ന വിമാനങ്ങള്‍ ഡ്രോണിന് മുകളിലേക്ക് നാലോളം തവണ ഇന്ധനം ഒഴിച്ചുവെന്നും അമേരിക്ക കുറ്റപ്പെടുത്തി. വിമാനങ്ങളിലൊന്ന് ഡ്രോണിന്റെ പ്രൊപ്പല്ലറില്‍ വന്നിടിച്ചു. നിയന്ത്രണം നഷ്ടമായതോടെ ഡ്രോണ്‍ കടലില്‍ വീണു. റഷ്യന്‍ പൈലറ്റുമാരുടെ പ്രവൃത്തി തീര്‍ത്തും നിരുത്തരവാദപരമാണ്.

അന്താരാഷ്ട്ര നിയമനം അനുവദിക്കുന്ന എല്ലായിടത്തും അമേരിക്ക വിമാനങ്ങള്‍ പറത്തുമെന്നും റഷ്യ മുന്‍കരുതലോടെ പ്രവര്‍ത്തിക്കണമെന്നും യു.എസ് ഡിഫന്‍സ് സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷൊയ്ഗുവുമായി ഫോണില്‍ സംസാരിച്ച ശേഷമായിരുന്നു ഓസ്റ്റിന്റെ മുന്നറിയിപ്പ്.

എന്നാല്‍ അമേരിക്കയുടെ ആരോപണങ്ങളെല്ലാം റഷ്യ തള്ളി. ഡ്രോണിനെ റഷ്യന്‍ ജെറ്റുകള്‍ ഇടിച്ചിട്ടില്ല. യാതൊരു ആയുധങ്ങളും ഉപയോഗിച്ചിട്ടില്ല. ട്രാക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലെ ആശയവിനിമയ സംവിധാനമായ ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫാക്കിയാണ് ഡ്രോണ്‍ പറന്നത്. റഷ്യന്‍ അതിര്‍ത്തിക്ക് നേരെ വന്ന ഡ്രോണിനെ ജെറ്റുകള്‍ പിന്തുടര്‍ന്നു.

എന്നാല്‍ ഡ്രോണ്‍ തനിയെ നിയന്ത്രണം നഷ്ടമായി കടലിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്ക് യു.എസ് ഡ്രോണുകള്‍ കടന്നുകയറുന്നതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

ഉക്രെയ്‌ന് വേണ്ടി രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുകയാണ് യു.എസ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോളി ആന്റനോവ് പറഞ്ഞു. കരിങ്കടല്‍ ഭാഗത്ത് ഡ്രോണ്‍ പറത്തി പ്രകോപനം സൃഷ്ടിക്കാന്‍ അമേരിക്ക ശ്രമിച്ചെന്നും ആന്റനോവ് ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.