സോണ്ട കമ്പനിയുമായുള്ള കരാറില്‍ 32 കോടിയുടെ അഴിമതി; മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ്

സോണ്ട കമ്പനിയുമായുള്ള കരാറില്‍ 32 കോടിയുടെ അഴിമതി; മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് സോണ്ട കമ്പനിയുമായുള്ള കരാറില്‍ 32 കോടിയുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് അദ്ദേഹം ഏഴ് ചോദ്യങ്ങളും ഉന്നയിച്ചു.

1. പ്രളയത്തിന് ശേഷം 2019 ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലന്റ്സ് സന്ദര്‍ശിച്ചപ്പോള്‍ സോണ്ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?

2. കേരളത്തിലെ വിവിധ കോര്‍പറേഷനുകളില്‍ ബയോ മൈനിങ്, വേസ്റ്റ് ടു എനര്‍ജി പദ്ധതികളുടെ നടത്തിപ്പ് കരാര്‍ സോണ്ട കമ്പനിക്ക് ലഭിച്ചത് എങ്ങനെ?

3. സിപിഎം നേതൃത്വം നല്‍കുന്ന കൊല്ലം കോര്‍പറേഷനിലും കണ്ണൂര്‍ കോര്‍പറേഷനിലും ഈ കമ്പനിക്ക് യാതൊരുവിധ മുന്‍ പരിചയവും ഇല്ലെന്ന കാരണത്താല്‍ ഒഴിവാക്കിയിട്ടും ബ്രഹ്മപുരത്ത് ഇവരെ തുടരാന്‍ അനുവദിക്കുകയും വേസ്റ്റ് ടു എനര്‍ജി കരാറടക്കം നല്‍കാന്‍ തീരുമാനിച്ചതും എന്തിന്?

4. സോണ്ടയ്ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തദ്ദേശ സ്ഥാപനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിന് മറുപടിയുണ്ടോ?

5. ബ്രഹ്മപുരത്തെ ബയോ മൈനിങിനായി കരാര്‍ നല്‍കിയ സോണ്ട കമ്പനി ഗുരുതര വീഴ്ച വരുത്തിയിട്ടും കരാര്‍ പ്രകാരമുള്ള നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ട്?

6. കരാര്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമായി സോണ്ട കമ്പനി ഉപകരാര്‍ നല്‍കിയത് സര്‍ക്കാരോ കൊച്ചി കോര്‍പറേഷനോ അറിഞ്ഞിരുന്നോ?

7. കരാര്‍ പ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന് വ്യക്തമായതിന് ശേഷവും നോട്ടീസ് നല്‍കുന്നതിന് പകരം സോണ്ടയ്ക്ക് ഏഴ് കോടിയുടെ മൊബൈലൈസേഷന്‍ അഡ്വാന്‍സും പിന്നീട് നാല് കോടി രൂപയും അനുവദിച്ചത് എന്തിന്?

54 കോടിയുടെ പദ്ധതി 22 കോടിക്ക് ഉപകരാര്‍ കൊടുത്തു. ലൈഫ് മിഷനേക്കാള്‍ വലിയ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാണ്. സര്‍ക്കാര്‍ അന്വേഷണത്തിന് പ്രസക്തി ഇല്ല. വിജിലന്‍സ് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.