കൊച്ചി: പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ തകര്‍ന്ന് വീണ സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡ് വ്യോമയാന വിഭാഗം അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ വീഴ്ചയാണോ സാങ്കേതിക തകരാര്‍ ആണോ അപകടത്തിന് കാരണമെന്നാണ് പരിശോധിക്കുന്നത്.
പരിശീലന പറക്കലിനിടെയായിരുന്നു അപകടം. മൂന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്‍ റും മലയാളിയുമായ വിപിനായിരുന്നു പൈലറ്റ്. കമാണ്ടന്റ് സി.ഇ.ഒ കുനാല്‍, ടെക്നിക്കല്‍ സ്റ്റാഫ് സുനില്‍ ലോട്ല എന്നിവരാണ് മറ്റ് രണ്ടുപേര്‍. ഇവരില്‍ സുനില്‍ ലോട്‌ലക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.
സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തീരസംരക്ഷണ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഹെലികോപ്റ്റര്‍ പരിശോധിക്കും. റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയശേഷം വശങ്ങളിലേക്കുള്ള ബാലന്‍സ് തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അപകടത്തില്‍ പെട്ട് റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ മാറിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച വിമാനത്താവളം ഹെലികോപ്റ്റര്‍ ക്രൈന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റി റണ്‍വെ പൂര്‍വസ്ഥിതിയിലാക്കിയ ശേഷമായിരുന്നു തുറന്ന് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26