ദേവികുളം: ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കാന്‍ വനംവകുപ്പ് എട്ടു സംഘങ്ങള്‍ രൂപീകരിച്ചു. ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ സ്ഥിരം ആക്രമണകാരിയായ ഒറ്റയാനാണ് അരിക്കൊമ്പന്‍. മിഷനുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന മോക്ഡ്രില്‍ മാറ്റിവെച്ചു.
കോടതി വിധി അനുകൂലമായാല്‍ 30 ന് വൈകീട്ട് രാവിലെ നാലിന് ദൗത്യം ആരംഭിക്കും. കോടതി വിധി അനുസരിച്ചായിരിക്കും മോക്ഡ്രില്‍ നടത്തണോ എന്നതില്‍ തീരുമാനമെടുക്കുക. അരിക്കൊമ്പന്‍ മിഷന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എട്ടു ടീമിനെ ദേവികുളത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
സംഘത്തിന്റെ കര്‍ത്തവ്യങ്ങള്‍ സംബന്ധിച്ച് ദൗത്
യസംഘ തലവന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ വിശദീകരിച്ചു. മിഷനു വേണ്ടിയുള്ള ഉപകരണങ്ങളും അരുണ്‍ സക്കറിയ ദൗത്യസേനാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. സിസിഎഫുമാരായ നരേന്ദ്ര ബാബു, ആര്‍എസ് അരുണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ദൗത്യം നടക്കുക.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഈ മാസം 29 ന് പരിഗണിക്കും. അതുവരെ ആനയെ വെടിവെക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ആനയെ ട്രാക്ക് ചെയ്യുന്നതിന് തടസ്സമില്ലെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26