ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ ജയ് ഭാരത് സത്യഗ്രഹം സംഘടിപ്പിക്കും.
സംസ്ഥാന തലത്തില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പൊതുയോഗങ്ങള്‍ നടത്തുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗം, യുവജന വിഭാഗം, വനിതാ വിഭാഗം ഉള്‍പ്പെടെയുള്ളവയുടെ നേതൃത്വത്തിലാണ് സമരം നടത്തുക. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയും മോദി - അദാനി കൂട്ടുകെട്ടും തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്ന് കെ.സി വേണുഗോപാല്‍ അറിയിച്ചു.
നാല് തലങ്ങളിലായാണ് സത്യഗ്രഹം സംഘടിപ്പിക്കുക. ആദ്യ ഘട്ടത്തില്‍ ബ്ലോക്ക് തലത്തിലാണ് സത്യഗ്രഹം. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് ബ്ലോക്ക് തല സത്യഗ്രഹം. മാര്‍ച്ച് 31 ന് രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങള്‍ നടത്തും.
ഏപ്രില്‍ മൂന്ന് മുതല്‍ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകളിലൂടെ ചോദ്യങ്ങള്‍ ഉന്നയിച്ച് കത്തയക്കും. ഏപ്രില്‍ 15 മുതല്‍ 20 വരെയാണ് ജില്ലാ തലത്തിലെ സത്യഗ്രഹം. ഏപ്രില്‍ 20 മുതല്‍ 30 വരെയാണ് സംസ്ഥാനതല സത്യഗ്രഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v