അഞ്ച് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്

അഞ്ച് ജില്ലകളില്‍  ഇന്ന് വോട്ടെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടിങ് വൈകുന്നേരം ഏഴിന് സമാപിക്കും. അഞ്ച് ജില്ലകളിലായി 88 ലക്ഷത്തോളം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിട്ടുള്ളത്. പോളിംഗ് സ്‌റ്റേഷനുകളില്‍ ആളുകള്‍ കൂട്ടം കൂടാതിരിക്കാനും ക്യൂവില്‍ ആവശ്യമായ അകലം പാലിക്കാനും കര്‍ശന നടപടികള്‍ സ്വീകരിക്കും. പതിവില്‍ കൂടുതല്‍ പൊലീസുകാരെ ഓരോ പോളിംഗ് ബൂത്തിലും നിയോഗിക്കും. ബൂത്തുകളില്‍ ഇന്നലെ അണു നശീകരണം നടത്തി.

ഞായറാഴ്ച പരസ്യ പ്രചരണം അവസാനിച്ച ജില്ലകളില്‍ മുന്നണികള്‍ ഇന്നലെ നിശബ്ധ പ്രചരണത്തിലായിരുന്നു. വോട്ടര്‍മാരെ ഒരുവട്ടം കൂടി കണ്ട് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തില്‍ സ്ഥാനാര്‍ഥികളും. റോഡ് ഷോയും കലാശക്കൊട്ടും ഇല്ലായിരുന്നെങ്കിലും ഒട്ടും ആവേശം ചോരാതെ പരസ്യ പ്രചാരണമാണ് അഞ്ച് ജില്ലകളിലും നടന്നത്.

പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ടിനു പകരം ചെറിയ ജംക്ഷനുകളിലായിരുന്നു മുന്നണികളുടെ അവസാനഘട്ട പ്രചാരണം. പലയിടത്തും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഇന്നു നിശ്ശബ്ദ പ്രചാരണത്തിന്റെ ദിനം. അഞ്ച് ജില്ലകളിലായി 1,722 പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളതായാണു പൊലീസിന്റെ കണക്കുകൂട്ടല്‍. ഇവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി.

ആദ്യഘട്ട പോളിംഗില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ കേരളാ കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ക്ക് നിര്‍ണായകമാണ്. രണ്ടിലയും ചെണ്ടയുമായി ശക്തമായ പ്രചരണങ്ങളാണ് ഇരുകൂട്ടരും നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.