ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേ. എബിപി- സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നത്.
115 മുതല്‍ 127 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേയില്‍ പറയുന്നത്. നിലവില്‍ ഭരണം കൈയാളുന്ന ബിജെപി 68 മുതല്‍ 80 സീറ്റുകളിലേക്ക് ചുരുങ്ങും. കര്‍ണാടകയിലെ മറ്റൊരു പ്രബല പാര്‍ട്ടിയായ ജെഡിഎസ് 23 മുതല്‍ 35 സീറ്റുകള്‍ വരെ നേടാമെന്നും സര്‍വേ പ്രവചിക്കുന്നു.
സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പേരാണ് കൂടുതല്‍ പേരും ഉയര്‍ത്തിക്കാട്ടിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് 39.1 ശതമാനം പേര്‍ സിദ്ധരാമയ്യയെ അനുകൂലിച്ചതായും സര്‍വേ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നത്.
മെയ് പത്തിന് ഒറ്റ ഘട്ടമായാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. മൂന്ന് ദിവസത്തിന് ശേഷം മെയ് 13 നാണ് വോട്ടെണ്ണല്‍. കര്‍ണാടക നിയമസഭയില്‍ 224 സീറ്റുകളാണുള്ളത്. നിലവില്‍ ഭരണകക്ഷിയായ ബിജെപിക്ക് 119 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 75 ഉം, ജെഡിഎസിന് 28 എംഎല്‍എമാരുമാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26