സൂര്യഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

സൂര്യഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിലെ പ്രതി അരുണിന് ജീവപര്യന്തം തടവ് ശിക്ഷയും അഞ്ചുലക്ഷം രൂപ പിഴയും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്.

കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി എന്നതാണ് കേസ്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.

33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. അമ്മ വത്സലയ്ക്കും അച്ചന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു യുവതി. പുറത്തെ ശബ്ദം കേട്ട് യുവതിയും പിതാവും പുറത്തിറങ്ങി നോക്കി. ഇതിനിടെ പ്രതി അരുണ്‍ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരുന്നു.

അകത്തേക്കു കയറിയ സൂര്യഗായത്രിയെ പ്രതി കുത്തിയത്. തടയാന്‍ ശ്രമിച്ച ശിവദാസനെ പ്രതി അരുണ്‍ അടിച്ചു നിലത്തിട്ടു. ഭിന്നശേഷിക്കാരിയായ അമ്മ തടയാനെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു. വിവാഹാഭ്യര്‍ത്ഥന സൂര്യഗായത്രി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.