'നടന്നത് ലോകായുക്തയുടെ ശവമടക്ക്'; മുഖ്യ കാര്‍മികന്‍ പിണറായി വിജയനെന്ന് കെ. സുധാകരന്‍

 'നടന്നത് ലോകായുക്തയുടെ ശവമടക്ക്'; മുഖ്യ കാര്‍മികന്‍ പിണറായി വിജയനെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് കേസില്‍ ലോകായുക്ത ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. അഴിമതിക്കെതിരെ പോരാടാനുള്ള കേരളത്തിന്റെ ഏക സ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് പിണറായി നടത്തിയതെന്നും ഇതിന് മുഖ്യകാര്‍മ്മികത്വം വഹിച്ചതില്‍ മുഖ്യമന്ത്രിക്കും കടിക്കാന്‍ പോയിട്ട് കുരയ്ക്കാന്‍ പോലും ത്രാണിയില്ലാത്ത ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ടെന്ന് നേരത്തേ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അവിഹിതമായി നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കെ. സുധാകരന്‍ പറഞ്ഞു. മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ജനം കഴുത്തിന് കുത്തിപ്പിടിച്ച് പുറത്താക്കുന്നതിന് മുമ്പ് രാജിവച്ച് പുറത്ത് പോകണം. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019 ല്‍ ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍, ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് കണ്ടെത്തിയ ശേഷമാണ് കേസുമായി മുന്നോട്ട് പോയത്. അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് നെറികേടാണെന്നും കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് 2022 ല്‍ പൂര്‍ത്തിയായ ഹീയറിങ്ങിന്റെ വിധി ഒരു വര്‍ഷം കഴിഞ്ഞും നീട്ടിക്കൊണ്ടുപോയതെന്ന് പറഞ്ഞ് മലയാളികളെ മണ്ടന്മാരാക്കരുത്. മുന്‍ ലോകയുക്തയുടെ ഫുള്‍ ബെഞ്ചും ഇപ്പോള്‍ രണ്ടിലൊരു ലോകായുക്തയും സര്‍ക്കാരിനെതിരായ നിലപാട് എടുത്തിട്ടുണ്ട് എന്നത് ഈ കേസിന് ഏറ്റവും ശക്തമായ ആയുധമായിരിക്കും.

മുപ്പത്തഞ്ച് വര്‍ഷമായി ലാവ്ലിന്‍ കേസ് നീട്ടിക്കൊണ്ടു പോകാന്‍ അസാമാന്യ വൈഭവം കാണിച്ച പിണറായി വിജയന്‍ അഞ്ച് വര്‍ഷമായി ദുരിതാശ്വാസ കേസും നീട്ടിക്കൊണ്ടു പോവുകയാണ്. കേരളത്തിലെ ജനങ്ങള്‍ നീതിക്കായി മുട്ടിവിളിക്കുന്ന ഏക ജാലകമാണ് പിണറായിക്കുവേണ്ടി കൊട്ടിയടച്ചതെന്ന് ലോകായുക്ത മറക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.

വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കര്‍ണാടകത്തിലെ ലോകായുക്തയപ്പോലെ കടിച്ചില്ലെങ്കിലും കുരച്ചിരുന്നെങ്കില്‍ എന്ന് ജനങ്ങള്‍ ആശിച്ചു പോകുന്നു. ജനങ്ങളുടെ പണമാണിതെന്ന് ആരും മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിധിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.