ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും മാനനഷ്ടക്കേസ്. ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കമല്‍ ഭഡോരി ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേസ് ഏപ്രില്‍ 12 ന് കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മോഡി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുലിനെതിരെ മറ്റൊരു കോടതിയില്‍ വീണ്ടും പരാതി നല്‍കിയത്. പാറ്റ്‌ന കോടതിയിലും രാഹുലിനെതിരെ പരാതിയുണ്ട്.
ജനുവരിയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ വച്ച് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. 21-ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് മഹാഭാരതത്തിന്റെ നാടായ ഹരിയാനയിലെ ജനങ്ങളോട് പറയാമെന്ന് അറിയിച്ച രാഹുല്‍ ഗാന്ധി അവര്‍ കാക്കി ട്രൗസര്‍ ധരിക്കുന്നു, കൈയില്‍ ലാത്തി പിടിക്കുന്നു, ശാഖയില്‍ പോവുകയും ചെയ്യുന്നു എന്നാണ് പറഞ്ഞത്.
കൂടാതെ പാണ്ഡവര്‍ നോട്ടു നിരോധനം, തെറ്റായ ജിഎസ്ടി നയം എന്നിവ നടപ്പിലാക്കിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ രണ്ട്, മൂന്ന് ശത കോടീശ്വരന്മാരുടെ ശക്തി കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് പിന്നിലുണ്ട് എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
പരമാവധി രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയതെന്ന് കമല്‍ ഭഡോരിയയുടെ അഭിഭാഷകന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26