'കെ. കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടേണ്ട'; കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് കെ. മുരളീധരന്‍

'കെ. കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടേണ്ട'; കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് കെ. മുരളീധരന്‍

കൊച്ചി: തനിക്കെതിരെ ചിലര്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രചാരവേലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരും. കെ. കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടേണ്ടെന്നും കെ. മുരളീധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് കെ. മുരളീധരന്‍ വിശദീകരിക്കുന്നു. അതിന്റെ പേരില്‍ വേട്ടയാടാന്‍ നോക്കണ്ട. ബിജെപിയില്‍ ചേര്‍ന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തേക്കാള്‍ തനിക്ക് അഭിമാനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആകുന്നതാണെന്നും കെ. മുരളീധരന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലര്‍ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റര്‍ കേരളം മുഴുവന്‍ ഞാന്‍ കാല്‍നടയായി സഞ്ചരിച്ചത് ബി.ജെ.പിയില്‍ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കും. എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. അതിന്റെ പേരില്‍ വേട്ടയാടാന്‍ നോക്കണ്ട.

സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയില്‍ ചേര്‍ന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രിസ്ഥാനത്തേക്കാള്‍ എനിക്ക് അഭിമാനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആകുന്നതാണ്. അതുകൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടണ്ട. മതേതര നിലപാടുകള്‍ എന്നും ഹൃദയത്തോടെ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.