'ഗ്രൂപ്പ് പോരില്‍ മനംമടുത്ത് ലീഗ് യുഡിഎഫ് വിടാനൊരുങ്ങി; പാണക്കാട് തങ്ങളെ കണ്ട് പ്രശ്‌നം പരിഹരിച്ചു': ആത്മകഥയില്‍ ആസാദ്

'ഗ്രൂപ്പ് പോരില്‍ മനംമടുത്ത് ലീഗ് യുഡിഎഫ് വിടാനൊരുങ്ങി; പാണക്കാട് തങ്ങളെ കണ്ട് പ്രശ്‌നം പരിഹരിച്ചു': ആത്മകഥയില്‍ ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ മനംമടുത്ത് 2001 ല്‍ മുസ്ലീം ലീഗ് യുഡിഎഫ് വിടാനൊരുങ്ങിയെന്ന വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. 'ആസാദ്' എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയിലാണ് ഗുലാം നബി ആസാദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേയ്ക്ക് പോകാനായിരുന്നു ലീഗിന്റെ നീക്കം. പാണക്കാട് തങ്ങളുമായി താന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ലീഗ് തീരുമാനം മാറ്റിയതെന്നും യുഡിഎഫില്‍ തന്നെ ഉറച്ചു നിന്നതെന്നും ആത്മകഥയില്‍ വ്യക്തമാക്കുന്നു.

'ബംഗളൂരുവില്‍ സോണിയാ ഗാന്ധിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കവെ കേരളത്തില്‍ നിന്നൊരു നേതാവ് വിളിച്ച് ലീഗുമായുള്ള സഖ്യം എല്‍ഡിഎഫ് വരുന്ന ദിവസം തന്നെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്ന താന്‍ സോണിയാ ഗാന്ധിയോട് ഡല്‍ഹിയിലേക്ക് ഒപ്പം വരാനില്ലെന്നും കോഴിക്കോടേയ്ക്ക് പോവുകയാണെന്നും അറിയിച്ചു.

അടുത്ത വിമാനത്തിന് തന്നെ കോഴിക്കോടും അവിടെ നിന്ന് പാണക്കാട്ടേയ്ക്കും പോയി. പാണക്കാട് ശിഹാബ് തങ്ങള്‍ തന്നെ കണ്ട് അമ്പരന്നു. പിറ്റേന്ന് പെരുന്നാള്‍ ദിനമായിരുന്നു. അന്ന് ഒരു മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് വീട്ടില്‍ വന്ന് ഇടതു മുന്നണിയുമായുള്ള സഖ്യം പ്രഖ്യാപിക്കുമെന്ന് എന്നോട് പറഞ്ഞു.

അത്താഴ സമയത്ത് തങ്ങളുമായി രാഷ്ട്രീയം സംസാരിച്ചു. കെ. കരുണാകരനും എ.കെ ആന്റണിയുമായുള്ള ഗ്രൂപ്പ് യുദ്ധത്തില്‍ മടുത്തുവെന്ന് തങ്ങള്‍ പറഞ്ഞു. പ്രശ്ന പരിഹാരത്തിന് താന്‍ മുന്‍കൈയെടുക്കുമെന്ന് ഉറപ്പു നല്‍കുകയും തങ്ങളെ സമാധാനിപ്പിക്കുകയും ചെയ്തു.

പിറ്റേന്ന് പെരുന്നാള്‍ നമസ്‌കാരത്തിന് എന്നെ തങ്ങളോടൊപ്പം കണ്ട മാധ്യമ പ്രവര്‍ത്തകര്‍ എന്റെ സന്ദര്‍ശനത്തെക്കുറിച്ച് ചോദിച്ചു. പെരുന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ എത്തിയതാണെന്നും വരുന്ന തിരഞ്ഞെടുപ്പ് ഒന്നിച്ച് നേരിടുമെന്നും മറുപടി നല്‍കി. തങ്ങള്‍ എന്റെ വാക്കുകളെ പിന്തുണച്ചതോടെ സഖ്യം ഉറച്ചുതന്നെ മുന്നോട്ടു പോവുകയായിരുന്നു'- ഗുലാംനബി ആസാദ് ആത്മകഥയില്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.