ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ റിവ്യു ഹര്‍ജി തള്ളി: പ്രതീക്ഷിച്ച വിധിയെന്ന് ഹര്‍ജിക്കാരന്‍; കേസ് ഉച്ചയ്ക്ക് ശേഷം ഫുള്‍ ബെഞ്ച് പരിഗണിക്കും

 ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസില്‍ റിവ്യു ഹര്‍ജി തള്ളി: പ്രതീക്ഷിച്ച വിധിയെന്ന് ഹര്‍ജിക്കാരന്‍; കേസ് ഉച്ചയ്ക്ക് ശേഷം ഫുള്‍ ബെഞ്ച് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളി. ഹര്‍ജിക്കാരന്റേത് ദുര്‍ബല വാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദുമടങ്ങുന്ന ബെഞ്ച് ഹര്‍ജി തള്ളിയത്.

കേസ് ഉച്ചയ്ക്ക് ശേഷം ഫുള്‍ ബെഞ്ച് പരിഗണിക്കും. അതേസമയം, ഇത് പ്രതീക്ഷിച്ച ഉത്തരവാണെന്ന് പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ പ്രതികരിച്ചു. നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് മുപ്പത്തൊന്നിലെ ഭിന്ന വിധിക്ക് നിയമ സാധുത തേടി ഫുള്‍ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശികുമാര്‍ റിവ്യുഹര്‍ജി നല്‍കിയത്. 2019 ല്‍ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അദ്ധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ട ശേഷം കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ശശികുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശശികുമാറിനെ ഇന്നലെ ലോകായുക്ത രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദുരിതാശ്വാസനിധി ദുര്‍വിനിയോഗക്കേസില്‍ മുഖ്യമന്ത്രി തങ്ങളെ സ്വാധീനിച്ചതിന് തെളിവുണ്ടെങ്കില്‍ പറയണമെന്നും ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരുന്നു.

നടക്കുന്നത് ആള്‍ക്കൂട്ട അധിക്ഷേപമാണ്. പേപ്പട്ടിയെ കണ്ടാല്‍ വഴിമാറി പോവുകയാണ് നല്ലത്. അതിന്റെ വായില്‍ കോലിട്ടിളക്കാന്‍ പോവാറില്ല. അതുകൊണ്ടാണ് കൂടുതല്‍ പറയാത്തത്. കോടതിയില്‍ പറയേണ്ടതേ പറയാവൂ എന്നും ജസ്റ്റിസ് സിറിയക് ജോസഫ് വിമര്‍ശിച്ചു.

ലോകായുക്തയെ വിശ്വാസമില്ലെന്ന് ഹര്‍ജിക്കാരന്‍ പറയുന്നത് വേറെ കണക്കുകൂട്ടലോടെയാണെന്ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.