ആഡംബര വീടുകള്‍ക്ക് കെട്ടിട നികുതിയിലും വന്‍ വര്‍ധന; 3200 ചതുരശ്രയടിക്ക് മുകളിലുള്ളവയ്ക്ക് പുതിയ നിരക്ക്

ആഡംബര വീടുകള്‍ക്ക് കെട്ടിട നികുതിയിലും വന്‍ വര്‍ധന; 3200 ചതുരശ്രയടിക്ക് മുകളിലുള്ളവയ്ക്ക് പുതിയ നിരക്ക്

തിരുവനന്തപുരം: പുതിയ കെട്ടിടങ്ങള്‍ക്കുള്ള അടിസ്ഥാന നികുതിയില്‍ സര്‍ക്കാര്‍ വരുത്തിയ വര്‍ധന ആഡംബര വീടുകളുടെ നികുതി കുത്തനെ ഉയര്‍ത്തും. വീടുകളെ 300 ചതുരശ്രമീറ്റര്‍ വരെയും അതിന് മുകളിലുള്ളവയുമാക്കി തിരിച്ചാണ് നികുതി പുതുക്കിയത്.

ഇതില്‍ 300 ചതുരശ്രമീറ്ററിന് (ഏകദേശം 3200 ചതുരശ്രയടി) മുകളിലുള്ളവയ്ക്കാകും നികുതിയില്‍ വലിയ വര്‍ധനയുണ്ടാവുക. ഇത്തരം വീടുകള്‍ ആഡംബര പട്ടികയില്‍പ്പെടും.

300 ന് മുകളിലുള്ളവയ്ക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ എട്ടുമുതല്‍ 12 രൂപവരെയും നഗരസഭകളില്‍ 10 മുതല്‍ 19 വരെയും കോര്‍പ്പറേഷനുകളില്‍ 12 മുതല്‍ 25 വരെയുമാണ് ചതുരശ്ര മീറ്ററിന്റെ നികുതിനിരക്ക്.

തദ്ദേശ സ്ഥാപനങ്ങളുടെ പൊതുസ്വഭാവം, റോഡില്‍നിന്ന് വീട്ടിലേക്കുള്ള വഴി, വീടിന്റെ സൗകര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് നികുതി നിശ്ചയിക്കുക. ഇത് ഓരോ തദ്ദേശ സ്ഥാപനത്തിലും വ്യത്യാസപ്പെടും.

വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് നേരത്തേ അഞ്ച് സ്ലാബുണ്ടായിരുന്നു. ഒന്നാം സ്ലാബില്‍ 100 ചതുരശ്രമീറ്റര്‍ വരെ തറ വിസ്തീര്‍ണമുള്ള ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍, ഗോഡൗണുകള്‍, രണ്ടില്‍ നൂറിനുമുകളിലുള്ളവ, മൂന്നില്‍ 200 വരെ തറ വിസ്തീര്‍ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, നാലില്‍ 200 നു മുകളിലുള്ളവ, അഞ്ചില്‍ ബങ്കുകള്‍, പെട്ടിക്കടകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, ഫ്യൂവല്‍ സ്റ്റേഷന്‍ എന്നിങ്ങനെയായിരുന്നു തരം തിരിച്ചിരുന്നത്.

പുതുക്കിയപ്പോഴും അഞ്ചുവിഭാഗം ഉണ്ടെങ്കിലും നൂറ് ചതുരശ്രമീറ്റര്‍ വരെ, നൂറുമുതല്‍ 500 വരെ, 500 ന് മുകളിലുള്ളവ, മാളുകള്‍ എന്നിങ്ങനെയാണ് തിരിച്ചത്. ബങ്കുകള്‍ പെട്ടിക്കടകള്‍ എന്നിവയെ അഞ്ചാം വിഭാഗവുമാക്കി. ഹോട്ടല്‍, ലോഡ്ജ് എന്നിവയെ വാണിജ്യത്തില്‍പ്പെടാത്ത പ്രത്യേക വിഭാഗമാക്കിയിട്ടുമുണ്ട്.

നിരക്ക് പുതുക്കിയപ്പോള്‍ ഓഫീസ് വിഭാഗത്തിനുള്ള കെട്ടിടങ്ങളെ സര്‍ക്കാര്‍ ഓഫീസ് എന്നും മറ്റു ഓഫീസുകള്‍ എന്നും രണ്ട് വിഭാഗമാക്കിയെങ്കിലും രണ്ടാമത്തേതില്‍ ഏതൊക്കെ ഉള്‍പ്പെടുമെന്നു വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.