എണ്‍പത് കോടി രൂപയുടെ സ്വര്‍ണം; അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്

എണ്‍പത് കോടി രൂപയുടെ സ്വര്‍ണം; അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്

കോഴിക്കോട്: അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്. പരപ്പന്‍പൊയിലില്‍ കുറുന്തോട്ടികണ്ടിയില്‍ മുഹമ്മദ് ഷാഫിയുടെ വീഡിയോയാണ് വ്യാഴാഴ്ച പുറത്തു വന്നത്. താമരശേരി പരപ്പന്‍പൊയിലില്‍ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്.

80 കോടി രൂപയുടെ സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും എത്രയും വേഗം മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നുമാണ് ഷാഫി വീഡിയോയില്‍ പറയുന്നത്.

അതേസമയം തന്നെ തട്ടിക്കൊണ്ടുപോയത് ആരാണെന്നോ എവിടെയാണുള്ളതെന്നോ ഷാഫി വീഡിയോയില്‍ പറയുന്നില്ല. അജ്ഞാതകേന്ദ്രത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയെക്കുറിച്ച് പൊലീസിനും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല.

325 കിലോ സ്വര്‍ണം ഞാനും സഹോദരനും കൊണ്ടുവന്നതിന്റെ പേരിലാണ് തന്നെ കിഡ്നാപ് ചെയ്തിരിക്കുന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടെ സ്വര്‍ണമാണ്. അതിന്റെ മറ്റ് വിവരങ്ങളെല്ലാം സംഘത്തിന്റെ അടുത്ത് ഡീറ്റെയിലായിട്ട് കൊടുത്തിട്ടുണ്ടെന്നും വീഡിയോയില്‍ പറയുന്നു.

അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ അവര്‍ കേസും കൂട്ടവും പൊലീസും പ്രശ്നവും കാര്യങ്ങളുമൊക്കെ ആക്കും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കില്‍ വേറൊരു വഴിയോ കാര്യങ്ങളോ ഉണ്ടാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. എന്നും ഷാഫി വീഡിയോയില്‍ പറയുന്നു.

തട്ടിക്കൊണ്ടുപോയവര്‍ നിര്‍ബന്ധിച്ച് ചിത്രീകരിച്ച വീഡിയോയാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. വീഡിയോ ചിത്രീകരിച്ച സ്ഥലവും മറ്റും തിരിച്ചറിയാതിരിക്കാനും ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഏപ്രില്‍ ഏഴിന് രാത്രിയാണ് ഷാഫിയെ വീട്ടില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ കാറില്‍ കയറ്റിയിരുന്നെങ്കിലും ഇവരെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. എന്നാല്‍ സംഭവം നടന്ന് ആറ് ദിവസമായിട്ടും ഷാഫിയെ പൊലീസിന് കണ്ടെത്താനായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഒരു കാര്‍ കഴിഞ്ഞദിവസം പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്ന കാര്‍ കാസര്‍കോടു നിന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഒരാളെ കസ്റ്റഡിയിലെടുത്തതായും വിവരങ്ങളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.