ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരാഹാരസമരം നടത്തിയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ ഹൈക്കമാന്‍ഡ് കടുത്ത നടപടി എടുത്തേക്കില്ല. ശാസനയോ കാരണം കാണിക്കല്‍ നോട്ടീസോ നല്‍കും. തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സച്ചിനെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.
സച്ചിനും പാര്‍ട്ടിക്ക് അനിവാര്യനാണ്. ഇക്കാര്യം മുതിര്‍ന്ന നേതാവ് കമല്‍നാഥ് വഴി മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചു. സച്ചിനുമായും കമല്‍നാഥ് ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. എന്നാല്‍ സച്ചിനെതിരെ കടുത്ത നടപടി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഗെലോട്ട്.
വസുന്ധര രാജ സിന്ധ്യ നേതൃത്വം നല്‍കിയ മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതി അന്വേഷിക്കാന്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചൊവാഴ്ച്ചയാണ് രാജസ്ഥാന്‍ പാര്‍ട്ടിയിലെ പ്രബലനായ സച്ചിന്‍ പൈലറ്റ് നിരഹാര സമരം നടത്തിയത്.
പ്രത്യക്ഷത്തിലല്ലെങ്കില്‍പ്പോലും അശോക് ഗലോട്ട് നയിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയായിരുന്നു സമരം. സച്ചിനെ പിന്തുണക്കുന്ന നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സമരവേദിയില്‍ എത്തി. അതേസമയം തനിക്കൊപ്പമുള്ള എംഎല്‍എമാരോട് സമരവേദിയില്‍ എത്തേണ്ടതില്ലെന്ന് സച്ചിന്‍ നിര്‍ദേശിച്ചു.
സച്ചിന്റെ സമരം അഭ്യന്തര രാഷ്ട്രീയത്തില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് വഴി തുറന്നു. സച്ചിന് പരാതികള്‍ ഉണ്ടെങ്കില്‍ പാര്‍ട്ടി വേദിയിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സുഖ്ജീന്ദര്‍ സിംഗ് രണ്‍ദാവെ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ സച്ചിന്‍ തന്നോട് സംസാരിച്ചിട്ടില്ലെന്നും രണ്‍ദാവെ കൂട്ടിച്ചേര്‍ത്തു.
സച്ചിനെതിരെ കടുത്ത നടപടി വേണമെന്നാണ് ഗലോട്ട് പക്ഷം നിലപാടെടുത്തു. നിരാഹാര സമരം പാര്‍ട്ടി വിരുദ്ധ നടപടിയാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയാതെ പൊതുവേദിയില്‍ പറഞ്ഞതില്‍ കടുത്ത അതൃപ്തിയും ദേശീയ നേതൃത്വത്തിനുണ്ടായിരുന്നു. കടുത്ത നടപടിക്കായിരുന്നു സമ്മര്‍ദ്ദം ഏറെയെങ്കിലും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കേണ്ടതില്ലെന്ന് കണ്ടാണ് ശാസനയില്‍ ഒതുക്കാന്‍ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26