ഒളിമ്പിക്‌സ് 2024; ക്രിസ്തുവിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനുള്ള അവസരം: മാർപാപ്പ

ഒളിമ്പിക്‌സ് 2024; ക്രിസ്തുവിന് സന്തോഷത്തോടെ സാക്ഷ്യം വഹിക്കാനുള്ള അവസരം: മാർപാപ്പ

വത്തിക്കാൻ സിറ്റി: പാരീസിലും ഫ്രാൻസിലെ മറ്റു പ്രധാന നഗരങ്ങളിലുമായി 2024 ലെ വേനൽക്കാലത്ത് നടക്കാനിരിക്കുന്ന ഒളിമ്പിക് കായികമേളക്ക് മുന്നോടിയായി ഫ്രാൻസിലെ കത്തോലിക്കർക്ക് ഫ്രാൻസിസ് മാർപാപ്പ സന്ദേശമയച്ചു. ആളുകളെ ഒന്നിപ്പിക്കുന്നതിലും അവർക്കിടയിൽ സാഹോദര്യം വളർത്തുന്നതിലും ഒളിമ്പിക്സ് വഹിക്കുന്ന പങ്കിനെ അനുസ്മരിച്ചുകൊണ്ട്, കായികമേഖലയിൽ പ്രവർത്തിക്കുന്നവരെ മാർപാപ്പ പ്രശംസിച്ചു.

33-ാമത് ഒളിമ്പിക് കായിക മാമാങ്കത്തിന് ആഥിത്യം വഹിക്കാനായി ഫ്രാൻസ് ഒരുങ്ങുമ്പോൾ, അതിൽ തങ്ങളുടെ ഭാഗഭാഗിത്വം ഉറപ്പുവരുത്താൻ രാജ്യത്തെ കത്തോലിക്കരെ മാർപാപ്പ ആഹ്വാനം ചെയ്തു. വിത്യസ്ത ജനസമൂഹങ്ങളിലും സംസ്കാരങ്ങളിലും മതവിഭാഗങ്ങളിലും ഉൾപ്പെട്ട, ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുമുള്ള ആളുകൾ തമ്മിൽ ആഴമേറിയതും ഫലപ്രദവുമായ കൂടിക്കാഴ്ചകൾക്ക് ഈ കായികമേള അവസരമൊരുക്കട്ടെ എന്ന് തന്റെ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഒപ്പിട്ട് മാർപ്പാപ്പയുടെ പേരിൽ അയച്ച സന്ദേശത്തിൽ പാപ്പാ ഇങ്ങനെ തുടരുന്നു. ഫ്രാൻസിലേക്ക് ഗെയിംസിനായി ലോകത്തെ മുഴുവൻ സ്വാഗതം ചെയ്യുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമായി കണ്ട് സന്തോഷപൂർവ്വം അത് നിർവഹിക്കണം. അങ്ങനെ എല്ലാവർക്കും അത് ഒരു നല്ല അനുഭവമാക്കി മാറ്റുവാൻ പരസ്പരം കൈകോർത്ത് പ്രവർത്തിക്കണം. പള്ളികളും സ്കൂളുകളും ഭവനങ്ങളും എന്നാൽ എല്ലാറ്റിലും ഉപരിയായി ഹൃദയങ്ങളും തുറന്നു കൊടുത്തു കൊണ്ട് ജീവിക്കുന്ന ക്രിസ്തുവിനും അവൻ തരുന്ന സന്തോഷത്തിനും സാക്ഷ്യം വഹിക്കുവാൻ നിങ്ങൾക്കിടയാ കട്ടെ എന്ന് പാപ്പാ ആശംസിച്ചു.

അവസാനമായി, വികലാംഗരെയും ദരി ദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും മനോഹരമായ ഈ കായിക ഉത്സവത്തിലേക്ക് ഉൾച്ചേർക്കുവാനുള്ള വഴികൾ കണ്ടെത്തണമെന്ന് ഫ്രാൻസിലെ കത്തോലിക്കാ സമൂഹത്തോട് മാർപ്പാപ്പ അഭ്യർത്ഥിച്ചു. അങ്ങനെ ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യമായ സാഹോദര്യത്തിന് ഉത്തമ സാക്ഷ്യം നൽകുവാൻ 2024-ലെ ഒളിമ്പിക്സിലൂടെ സാധിക്കട്ടെ എന്നും ഫ്രാൻസിസ് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ കായിക മേളയുടെ സംഘാടകർക്കും സന്നദ്ധ പ്രവർത്തകർക്കും തന്റെ അപ്പസ്തോലിക ആശീർവാദം നൽകിക്കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.