കര്‍ദിനാള്‍മാരുടെ പുതുക്കിയ കൗണ്‍സില്‍; മാര്‍പ്പാപ്പയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം വത്തിക്കാനില്‍

കര്‍ദിനാള്‍മാരുടെ പുതുക്കിയ കൗണ്‍സില്‍; മാര്‍പ്പാപ്പയുടെ അധ്യക്ഷതയില്‍ ആദ്യ യോഗം വത്തിക്കാനില്‍

വത്തിക്കാന്‍ സിറ്റി: സാര്‍വത്രിക സഭയുടെ ഭരണത്തിലും റോമന്‍ കൂരിയയുടെ നവീകരണത്തിലും തന്നെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2013-ല്‍ രൂപീകരിച്ച, സി9 എന്നറിയപ്പെടുന്ന ഒന്‍പതു പേരടങ്ങുന്ന കര്‍ദിനാള്‍മാരുടെ കൗണ്‍സില്‍, പുതുക്കിയതിന് ശേഷമുള്ള ആദ്യ യോഗം ചേര്‍ന്നു. മാര്‍പ്പാപ്പയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.

കര്‍ദ്ദിനാള്‍മാരായ പിയെത്രോ പരോളിന്‍ (വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി), ഫെര്‍ണാണ്ടോ വെര്‍ഗസ് അല്‍സാഗ (വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ ഗവര്‍ണറേറ്റ് പ്രസിഡന്റ്), ഫ്രിഡോലിന്‍ അംബോഞ്ഞോ ബെസുങ്കു (കിന്‍ഷാസ ആര്‍ച്ച് ബിഷപ്പ്), ഓസ്വാള്‍ഡ് ഗ്രേഷ്യസ് (ബോംബെ ആര്‍ച്ച് ബിഷപ്പ്), സീന്‍ പാട്രിക് ഒമാലി (ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ്), ജുവാന്‍ ജോസ് ഒമേല്ല (ബാഴ്‌സലോണ ആര്‍ച്ച് ബിഷപ്പ്), ജെറാള്‍ഡ് ലാക്രോച്ചെ (ക്യൂബെകിലെ ആര്‍ച്ച് ബിഷപ്പ്), ജീന്‍-ക്ലോഡ് ഹോളറിച്ച് (ലക്‌സംബര്‍ഗിലെ ആര്‍ച്ച് ബിഷപ്പ്), സെര്‍ജിയോ ഡ റോച്ച (സാന്‍ സാല്‍വദോര്‍ ഡി ബഹിയയിലെ ആര്‍ച്ച് ബിഷപ്പ്) എന്നിവരാണ് പുതിയ കൗണ്‍സിലിലെ അംഗങ്ങള്‍. ക്രെസിമയുടെ സ്ഥാനിക ബിഷപ്പായ ആര്‍ച്ച് ബിഷപ്പ് മാര്‍ക്കോ മെല്ലിനോയാണ് കൗണ്‍സിലിന്റെ സെക്രട്ടറി.

2013 സെപ്റ്റംബര്‍ 28-നാണ് ഫ്രാന്‍സിസ് പാപ്പ ഒരു അപ്പസ്‌തോലിക കത്തിലൂടെ, സാര്‍വത്രിക സഭയുടെ ഭരണത്തില്‍ തന്നെ സഹായിക്കുക എന്ന ചുമതലയോടെ കര്‍ദ്ദിനാള്‍മാരുടെ കൗണ്‍സില്‍ സ്ഥാപിച്ചത്. 2022 മാര്‍ച്ച് 19-ന് പ്രസിദ്ധീകരിച്ച 'പ്രെദിക്കാത്തെ എവഞ്ചേലിയും' (Praedicate Evangelium) എന്ന അപ്പസ്‌തോലിക ഭരണഘടനാ രേഖയിലൂടെ റോമന്‍ കൂരിയയുടെ നവീകരണം എന്ന അധിക ചുമതലയും കര്‍ദിനാള്‍മാരുടെ ഈ കൗണ്‍സിലിനു നല്‍കപ്പെട്ടു.

2013 ഒക്ടോബര്‍ ഒന്നിനാണ് സി9 ന്റെ ആദ്യ യോഗം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന അവസാന യോഗത്തില്‍, സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ ഭൂഖണ്ഡതല പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്തത്.

കൂടുതല്‍ വത്തിക്കാന്‍ വാര്‍ത്തകള്‍ വായിക്കാനായി ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.