കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണയ്ച്ച് ബിജെപി അംഗം; സിപിഎമ്മിന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി നഷ്ടമായി

കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസത്തെ പിന്തുണയ്ച്ച് ബിജെപി അംഗം; സിപിഎമ്മിന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി നഷ്ടമായി

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അധ്യക്ഷന്‍ വി.എ. ശ്രീജിത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസം ബിജെപി അംഗത്തിന്റെ പിന്തുണയോടെ പാസായി. എല്‍ഡിഎഫിനും യുഡിഎഫിനും നാല് വീതം അംഗങ്ങളുള്ള സമിതിയില്‍ ഏക ബിജെപി അംഗമായ പത്മജ എസ്.മേനോനാണ് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ച്ചത്. ഇരു മുന്നണികള്‍ക്കും തുല്യ അംഗങ്ങളുള്ളന്നതിനാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടിയുള്ള വോട്ടെടുപ്പിലും ബിജെപി അംഗത്തിന്റെ നിലപാട് നിര്‍ണായകമാകും.

അവിശ്വാസം പാസായതോടെ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ആരോപണവുമായി സിപിഎം രംഗത്തെത്തി. കോര്‍പറേഷനില്‍ ഏറെനാളായി ഉണ്ടായിരുന്ന കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. ബ്രഹ്മപുരം തീപിടിത്തം മുതല്‍ ഇവര്‍ തമ്മിലുള്ള രഹസ്യബന്ധം പരസ്യമായതാണ്.

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി കൗണ്‍സിലില്‍ വന്ന പത്മജ അവിശ്വാസത്തെ പിന്തുണച്ചതോടെ ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നെന്ന സിപിഎം വെളിപ്പെടുത്തല്‍ ശരിവച്ചിരിക്കുകയാണ്. ബിജെപിയുമായുള്ള അവിശുദ്ധ രാഷ്ട്രീയ ബന്ധത്തിന് യുഡിഎഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും സിപിഎം പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി നിലപാടിന് വിരുദ്ധമായി കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ പത്മജയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിജെപിയും അറിയിച്ചു. യുഡിഎഫ്നല്‍കിയഅവിശ്വാസ പ്രമേയങ്ങളിലെല്ലാം ബിജെപിവിട്ടു നില്‍ക്കുകയായിരുന്നു പതിവ്. ഈ പതിവ് തെറ്റിച്ചത് അച്ചടക്ക ലംഘനമാണെന്നാണ് ബിജെപി നേതൃത്വത്തിനുള്ളത്. പത്മജയുടെ വിശദീകരണം കേട്ട ശേഷമാകും നടപടിയിലേക്ക് കടക്കുക.

അവിശ്വാസത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള വിപ്പ് പാര്‍ട്ടി നല്‍കിയിരുന്നെങ്കിലും മഹിള മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായ പത്മജ കര്‍ണ്ണാടകയില്‍തിരഞ്ഞെടുപ്പ്പ്രവര്‍ത്തനങ്ങളിലായതിനാല്‍വിപ്പ്കൈപ്പറ്റിയില്ല. തിരഞ്ഞെടുപ്പ് കഴിയാതെ കൊച്ചിയിലേക്ക് വരില്ലെന്നാണ് സഹപ്രവര്‍ത്തകരോടും പറഞ്ഞിരുന്നത്. പക്ഷെ അവിശ്വാസ പ്രമേയം പാസായപ്പോഴാണ് പത്മജ കൊച്ചിയിലുണ്ടെന്ന വിവരം ജില്ല നേതാക്കള്‍ പോലും അറിയുന്നത്.

അവിശ്വാസം നല്‍കുന്നതിന് മുന്‍പ് തന്നെ പത്മജയുടെ പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു. അതാണ് കഴിഞ്ഞ രണ്ട് അവിശ്വാസങ്ങളും പരാജയപ്പെട്ടിട്ടും വീണ്ടും അവിശ്വാസം നല്‍കാനുള്ള ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ടാക്കിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ശ്രീജിത്തിന്റെ പ്രവര്‍ത്തനരീതികളെ പത്മജ നിശിതമായി വിമര്‍ശിക്കുകയുമുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.