എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിന്‍: സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്; സെക്രട്ടേറിയറ്റ് വളയാനും തീരുമാനം

എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിന്‍: സര്‍ക്കാരിനോട് ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്; സെക്രട്ടേറിയറ്റ് വളയാനും തീരുമാനം

തിരുവനന്തപുരം: എഐ ക്യാമറ ഇടപാട് രണ്ടാം ലാവ് ലിന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് എല്ലാ അഴിമതിയുടെയും കേന്ദ്രം. യോഗ്യതയില്ലാത്ത കമ്പനിക്കാണ് കരാറും ഉപകരാറും നല്‍കിയതെന്നും സതീശന്‍ ആരോപിച്ചു.

ഇടപാട് സംബന്ധിച്ച് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യുഡിഎഫ് ഉയര്‍ത്തുന്ന ഏഴ് ചോദ്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വി.ഡി സതീശന്‍ തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നിബന്ധനകള്‍ ലംഘിച്ച് എസ്ആര്‍ഐടി എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് എന്തിന്?, ടെന്‍ഡര്‍ ഡോക്യുമെന്റ് ലംഘിച്ച് ഉപകരാര്‍ നല്‍കിയത് എന്തിന്?, ടെന്‍ഡറില്‍ രണ്ടാമത് വന്ന കമ്പനി എങ്ങനെ ടെക്നിക്കല്‍ ക്വാളിഫൈഡായി?

എപ്രില്‍ 12 ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ കൊടുത്ത പത്ത് പേജ് നോട്ടില്‍ എന്തുകൊണ്ടാണ് കമ്പനികളുടെ പേര് മറച്ചുവച്ചത്?, എസ്ആര്‍ഐടിക്ക് ഒമ്പത് കോടി നോക്കുകൂലിയായി നല്‍കിയത് അഴിമതിയല്ലേ?, ടെന്‍ഡറില്‍ അറ്റുകുറ്റപ്പണിക്ക് വ്യവസ്ഥയുണ്ടായിട്ടും മെയിന്റനന്‍സ് കരാര്‍ എന്തിന്? തുടങ്ങി ഏഴ് പ്രധാനപ്പെട്ട ചോദ്യങ്ങളാണ് യുഡിഎഫിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സര്‍ക്കാരിന്റെ അഴിമതി തുറന്നു കാണിക്കല്‍ ലക്ഷ്യമിട്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ സെക്രട്ടേറിയറ്റ് വളയാനും ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. എഐ ക്യാമറ ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.