തിരുവനന്തപുരം: നിർമിത ബുദ്ധി ക്യാമറ വിവാദം ചർച്ചയാക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഓരോ ദിവസവും ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തെളിവുകൾ നിരത്തുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുകയാണ്.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രി സംസാരിച്ചെങ്കിലും എഐ ക്യാമറ വിവാദങ്ങൾ സംബന്ധിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നാണ് വിവരം.
സര്‍ക്കാര്‍തല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം പ്രതികരിക്കാനാണ് ധാരണ. സംഘടനാ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
അതേസമയം എഐ ക്യാമറ ഇടപാടിലെ അഴിമതി ആരോപണത്തില്‍ നിര്‍ണായക രേഖ ഇന്ന് പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ നാല് അഴിമതികള്‍ ഉടന്‍ പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി കയ്യില്‍ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26