ഷാർജ: കുട്ടികളുടെ വായനോത്സവത്തില്‍ നിന്ന് പുസ്തകം വാങ്ങാനായി 25 ലക്ഷം (ഏകദേശം 5 കോടി 56 ലക്ഷം രൂപ) ദിർഹം നല്‍കി ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഷാർജയിലെ പൊതുലൈബ്രറികളിലേക്കായാണ് പുസ്തകം വാങ്ങുക. ലൈബ്രറികളെ പുസ്തകസമ്പന്നമാക്കുകയും അതോടൊപ്പം വായനോത്സവത്തിലെത്തിയ വിവിധ പ്രസാധകരെ പിന്തുണയ്ക്കുകയെന്നതുകൂടി ലക്ഷ്യമിട്ടാണ് നീക്കം.
കുഞ്ഞുങ്ങള്‍ക്ക് അവരുടെ അറിവും ഭാവനയും പുഷ്ടിപ്പെടുത്തുന്നതിനും പുതിയ അറിവുകള്‍ തേടിയുളള യാത്ര സമ്പന്നമാക്കുന്നതിനും ലൈബ്രറികള്‍ക്കുളള പങ്ക് വലുതാണ്. അറബികിലും അതോടൊപ്പം വിവിധ ഭാഷകളിലുളള പുസ്തകങ്ങളില്‍ നിക്ഷേപിക്കുകയെന്നുളളതാണ് ഭരണാധികാരിയുടെ കാഴ്ചപ്പാട്.
93 അറബ് പ്രസാധകരും 48 അന്താരാഷ്ട്ര പ്രസാധകരും ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ നിന്നുളള 141 പ്രസാധകരാണ് വായനോത്സവത്തിന്‍റെ ഭാഗമാകുന്നത്. വായനോത്സവത്തിന്‍റെ 14 മത് പതിപ്പ് ഷാർജ എക്സ്പോ സെന്‍ററിലാണ് നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26