'കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണം': ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് എന്‍ഐഎ

'കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണം': ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തള്ളിയിരുന്നു. ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് തല്‍വന്ത് സിങ് എന്നിവരടങ്ങിയ ഡല്‍ഹി ഹൈക്കോടതി ബെഞ്ച് തിങ്കളാഴ്ച എന്‍ഐഎയുടെ ഹര്‍ജി വീണ്ടും പരിഗണിക്കും.

2022 മെയ് മാസത്തില്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) തലവനായ മാലിക്കിനെ ഡല്‍ഹി കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും തീവ്രവാദ ഫണ്ടിങ് കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (യുഎപിഎ) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കുകയും ചെയ്തിരുന്നു. യാസിന്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

ഹാഫിസ് മുഹമ്മദ് സയീദ്, ഷബ്ബിര്‍ അഹമ്മദ് ഷാ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സലാഹുദ്ദീന്‍, റാഷിദ് എഞ്ചിനീയര്‍, സഹൂര്‍ അഹമ്മദ് ഷാ വതാലി, ഷാഹിദ്-ഉല്‍-ഇസ്ലാം, അല്‍ത്താഫ് അഹമ്മദ് ഷാ, നയീം ഖാന്‍, ഫാറൂഖ് അഹമ്മദ് ദാര്‍ എന്നിവരാണ് കുറ്റാരോപിതരായ മറ്റുള്ളവര്‍.

2017 ല്‍ കശ്മീര്‍ താഴ് വരയെ അസ്വസ്ഥമാക്കിയ ഭീകരവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട് 2019 ല്‍ മാലിക്കിനെ എന്‍ഐഎ അസ്റ്റ് ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.