സിദ്ദിഖിന്റെ മരണ കാരണം നെഞ്ചിനേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്

സിദ്ദിഖിന്റെ മരണ കാരണം നെഞ്ചിനേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച്

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരി തിരൂര്‍ സ്വദേശി സിദ്ദിഖിന്റെ മരണ കാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്.

ശരീരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളും തലയ്ക്ക് അടിയേറ്റതിന്റെ പാടുകളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇന്ന് ഉച്ച കഴിഞ്ഞാണ് പോസ്റ്റുമോര്‍ട്ടത്തായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പൊലീസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഫോറന്‍സിക് സര്‍ജന്റെ നിര്‍ദേശം പ്രകാരം പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്‌സേറേ എടുത്തിട്ടുണ്ട്.

ഏതുതരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്, എല്ലുകളുടെ ഘടനയില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ തുടങ്ങിയവ അറിയുന്നതിനായാണ് പോസ്റ്റുമോര്‍ട്ടത്തിന് മുന്‍പായി എക്‌സ്‌റേ എടുത്തത്

പ്രതി ആഷിക്കുമായി നടത്തിയ തിരച്ചിലിലാണ് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്. ചെന്നൈയില്‍ പിടിയിലായ ഷിബിലിയെയും (22) ഫര്‍ഹാനയെയും (18) തിരൂരിലെത്തിച്ചിട്ടുണ്ട്. സിദ്ദഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ട്രോളി ബാഗില്‍ അട്ടപ്പാടി ചുരം വളവില്‍ ഉപേക്ഷിക്കുകയായിരുന്നു.

സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഇയാളുടെ സുഹൃത്താണ് ഫര്‍ഹാന. ഫര്‍ഹാനയുടെ സുഹൃത്താണ് ചിക്കു എന്ന ആഷിക്ക്. ഹോട്ടലിലെ മേല്‍നോട്ടക്കാരനായിരുന്നു ഷിബിലിയെന്നാണ് വിവരം. രണ്ട് ആഴ്ച മാത്രമാണ് ഷിബിലി ഹോട്ടലില്‍ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികള്‍ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു.

ഷിബിലിക്ക് കുറച്ചു ദിവസത്തെ ശമ്പളം നല്‍കാനുണ്ടായിരുന്നു. അതു കൊടുത്ത് കടയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സിദ്ദിഖിന്റെ കുടുംബം വ്യക്തമാക്കുന്നത്. കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണമെന്നാണ് നിഗമനമെന്ന് മലപ്പുറം എസ്പി പറഞ്ഞു.

കഴിഞ്ഞ 18 നാണ് സിദ്ദിഖിനെ കാണാതായത്. 22 ന് സിദ്ദിഖിന്റെ മകന്‍ പൊലീസില്‍ പരാതി നല്‍കി. സിദ്ദിഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടില്‍ നിന്ന് തുടര്‍ച്ചയായി പലയിടങ്ങളില്‍ നിന്നായി പണം പിന്‍വലിച്ചിരുന്നു. ഇതില്‍ രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തി.

ഇത് ഷിബിലി, ആഷിക്ക്, ഫര്‍ഹാന എന്നിവരാണെന്നാണ് വിവരം. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.