ബംഗളൂരു: ദക്ഷിണ കര്‍ണാടകയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയ്ക്ക് പുനര്‍നിയമനം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
യുവമോര്‍ച്ച നേതാവിന്റെ ഭാര്യ നൂതന്‍ കുമാരി ഉള്‍പ്പെടെയുള്ളവരുടെ കരാര്‍ നിയമന ഉത്തരവ് സിദ്ധരാമയ്യ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ നൂതന്‍ കുമാരിയെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ മാറ്റുന്നത് സ്വാഭാവിക നടപടിയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യയെ മാത്രമല്ല, 150 ലധികം കരാര്‍ തൊഴിലാളികളെ സര്‍വീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ നൂതന്‍ കുമാരിക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ വീണ്ടും നിയമനം നല്‍കുമെന്ന് സിദ്ധരാമയ്യ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് മംഗളുരുവിലെ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് സി തസ്തികയില്‍ നൂതന്‍ കുമാരിക്ക് നിയമനം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന മംഗളൂരു ഡെപ്യൂട്ടി കമ്മിഷണറുടെ അസിസ്റ്റന്റായിട്ടായിരുന്നു നിയമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26