കൊച്ചി: തമിഴ്നാട് സര്‍ക്കാര്‍ അരിക്കൊമ്പനെ പിടികൂടിയാലും കേരളത്തിന് കൈമാറണമെന്ന ആവശ്യവുമായി ട്വന്റി ട്വന്റി ചീഫ് കോ-ഓഡിനേറ്റര്‍ സാബു എം. ജേക്കബ് ഹൈക്കോടതിയില്‍. ആനയെ തമിഴ്നാട് പിടികൂടിയാലും കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് മാറ്റണമെന്നും അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കേന്ദ്ര സര്‍ക്കാറിനൊപ്പം തമിഴ്നാട് സര്‍ക്കാറിനെയും എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം അരിക്കൊമ്പന്‍ ഷണ്‍മുഖ നദി ഡാമിന്റെ ജലസംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്ന വിവരത്തിന് പിന്നാലെ പിടികൂടാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ആനപിടിത്തത്തില്‍ വൈദഗ്ധ്യം നേടിയ ആദിവാസികളും ടീമിലുണ്ട്.
ഷണ്‍മുഖ നദീ തീരത്തുള്ള വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോയെന്നാണ് ഏറ്റവും ഒടുവിലെ വിവരം. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജനവാസമേഖലയില്‍ കാട്ടാനയെത്തിയാല്‍ പിടികൂടാനുള്ള നടപടികളുമായാണ് തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്.
ആനയെ പിടികൂടന്നതില്‍ വൈദഗ്ധ്യമുള്ള സംഘമാണ് മുതുമലയില്‍ നിന്നെത്തിയത്. വെറ്റിനറി ഓഫീസര്‍ ഡോ. രാജേഷാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ആദിവാസികളടക്കമുള്ള സംഘം ആനയെ കണ്ടെത്താന്‍ കാട്ടിനുള്ളിലേക്ക് പോയിട്ടുണ്ട്. ആനയെ ഉള്‍കാട്ടിലേക്ക് കയറ്റുന്നതിനാണ് പ്രഥമ പരിഗണന. ആന സ്വമേധയാ കാട്ടിലേക്ക് കയറിപ്പോകുമോയെന്ന് നിരീക്ഷിക്കും.
ഇതുണ്ടായില്ലെങ്കില്‍ മാത്രമേ പിടികൂടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളൂ. ജനവാസമേഖലയിലേക്കോ കൃഷിയിടങ്ങളിലേക്കോ എത്താതിരിക്കാനുള്ള നിരീക്ഷണം വനംവകുപ്പ് തുടരുന്നുണ്ട്. ജനവാസമേഖലയില്‍ എത്തിയാല്‍ മയക്കുവെടി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ഇതിനുള്ള തയ്യാറെടുപ്പും തമിഴ്‌നാട് വനം വകുപ്പ് നടത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26