അനുമതി നിഷേധിച്ചു; ബ്രിജ് ഭൂഷന്റെ റാലി മാറ്റിവെയ്ക്കുന്നതായി പ്രഖ്യാപനം

അനുമതി നിഷേധിച്ചു; ബ്രിജ് ഭൂഷന്റെ റാലി മാറ്റിവെയ്ക്കുന്നതായി പ്രഖ്യാപനം

ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് തിങ്കളാഴ്ച അയോധ്യയില്‍ നടത്താനിരുന്ന റാലി മാറ്റിവെച്ചു. റാലി നടത്തുന്നതിന് അയോധ്യ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ലൈംഗികാതിക്രമ കേസില്‍ ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പുറത്തുവന്നിരുന്നു. ഇതും റാലി പിന്‍വലിക്കാന്‍ ബ്രിജ് ഭൂഷണിനെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വനിതാ അത്ലറ്റുകളെ കടന്നുപിടിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികാതിക്രമം, പിന്തുടര്‍ന്ന് ശല്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

'ജന്‍ചേതന മഹാറാലി' എന്ന പേരില്‍ റാലി നടത്താനായിരുന്നു തീരുമാനം. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ തനിക്ക് ഉണ്ടെന്നായിരുന്നു ബ്രിജ് ഭൂഷന്റെ അവകാശ വാദം. മാത്രമല്ല, സന്ന്യാസിമാരുടെ ആശീര്‍വാദത്തോടെ റാലി നടത്തുമെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം. കേസില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്നത് ബിജെപിയെ സമ്മര്‍ദ്ദിലാക്കിയിട്ടുമുണ്ട്. അതിനിടെ തന്റെ ശക്തി കാണിക്കാനാണ് ബ്രിജ് ഭൂഷണ്‍ റാലി നടത്തുന്നതെന്നായിരുന്നു രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കിയ സൂചന. അതിനിടെയാണ് റാലി നടത്തുന്നതിന് അനുമതി നിഷേധിച്ചതായി അയോധ്യ ജില്ലാ ഭരണകൂടം അറിയിച്ചത്.

ബ്രിജ് ഭൂഷണിന് വേണ്ടി ബിജെപി കൗണ്‍സിലറാണ് റാലിക്ക് അനുമതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ഇതോടെ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി കുറച്ച് ദിവസത്തേയ്ക്ക് നീട്ടിവെച്ചതായി ബ്രിജ് ബൂഷണ്‍ അറിയിക്കുകയായിരുന്നു. റാലി നടത്തുന്നതിനോട് യുപിയിലെ ബിജെപി പ്രാദേശിക, ജില്ലാ നേതൃത്വത്തിന് ചെറിയ തോതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നുവെന്നാണ് വിവരം.

റാലി മാറ്റിവയ്ക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍, രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ തെറ്റായ കുറ്റം ചുമത്തുകയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.