എഐ ക്യാമറകള്‍ നാളെ മുതല്‍ പണിതുടങ്ങും; ഇരുചക്ര വാഹനങ്ങളിലെ കുട്ടികള്‍ക്ക് പിഴയില്ല

എഐ ക്യാമറകള്‍ നാളെ മുതല്‍ പണിതുടങ്ങും; ഇരുചക്ര വാഹനങ്ങളിലെ കുട്ടികള്‍ക്ക് പിഴയില്ല

തിരുവനന്തപുരം: വിവാദങ്ങള്‍ കനക്കുന്നതിനിടയില്‍ സംസ്ഥാനത്ത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്തെ റോഡിലെ നിയമലംഘനങ്ങള്‍ക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ മുതല്‍ പിഴ ഈടാക്കിത്തുടങ്ങും. ഇതിനായി എഐ ക്യാമറകള്‍ റെഡിയായി. മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളും സജ്ജമായി.

അതേസമയം ഇരുചക്രവാഹനത്തില്‍ മുതിര്‍ന്ന രണ്ടു പേര്‍ക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താല്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ റോഡുകളില്‍ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

കെല്‍ട്രോണും ഗതാഗത വകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളില്‍ നിന്നും പിഴ ഈടാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക കമ്മിറ്റി ക്യാമറകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അപാകതയില്ലെന്ന് കാട്ടി ഇന്നലെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇരുചക്രവാഹനത്തില്‍ മുതിര്‍ന്ന രണ്ടു പേര്‍ക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താല്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. അഴിമതി ആരോപണം വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കിയാല്‍ ജനരോഷമുയരുമെന്നു തിരിച്ചറിഞ്ഞായിരുന്നു പിന്‍വാങ്ങല്‍.
എ ഐ ക്യാമറ വഴിയുള്ള പിഴ ഈടക്കല്‍ നിരക്ക് ഇങ്ങനെ:

ഡ്രൈവിംങ്ങിനിടയില്‍ മൊബൈല്‍ ഉപയോഗം-2000 പിഴ.

അമിത വേഗം-1500 പിഴ.

ബൈക്കില്‍ മൂന്ന് പേരുടെ യാത്ര-1000 പിഴ.

സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര- 500 പിഴ.

ഹെല്‍മറ്റില്ലാതെയുള്ള യാത്ര- 500 പിഴ

അനധികൃത പാര്‍ക്കിങ്- 250 പിഴ.

റെഡ് ലൈറ്റ് തെറ്റിക്കല്‍ വഴിയുള്ള പിഴ കോടതിക്ക് കൈമാറുന്നതാണ്. ഗതാഗത നിയമ ലംഘനങ്ങളില്‍ നോട്ടീസ് അയക്കുന്ന ചുമതല കെല്‍ട്രോണിനായിരിക്കും. കെല്‍ട്രോണ്‍ അയക്കുന്ന ചെല്ലാനുകള്‍ക്ക് ഗതാഗത വകുപ്പ് ഫൈന്‍ ഈടാക്കും. അതേസമയം ഏറെ വിവാദമായ കുട്ടികളെയും കൊണ്ടുള്ള യാത്രയില്‍ നോട്ടീസ് അയക്കുമെങ്കിലും പിഴ ഈടാക്കില്ല എന്നാണ് ഗതാഗത വകുപ്പ് നല്‍കുന്ന വിശദീകരണം.

കൂടാതെ വിഐപികളില്‍ നിന്നും പിഴ ഈടാക്കേണ്ട എന്നും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.