ക്രൈസ്തവരടക്കം എല്ലാവര്‍ക്കും നല്ലതിന് ആവശ്യമായത് ചെയ്യുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി സി.ബി.സി.ഐ

ക്രൈസ്തവരടക്കം എല്ലാവര്‍ക്കും നല്ലതിന് ആവശ്യമായത് ചെയ്യുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി സി.ബി.സി.ഐ

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഒരു മാസത്തിലേറെയായി നടക്കുന്ന അക്രമങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കുള്ള ആശങ്ക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചുവെന്ന് സി.ബി.സി.ഐ ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മണിപ്പൂരിന് പുറമെ മധ്യപ്രദേശിന്റെ ചില ഭാഗങ്ങളില്‍ നടന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അവ പരിശോധിക്കുമെന്നും ക്രിസ്ത്യാനികള്‍ക്കും മറ്റെല്ലാ പൗരന്മാര്‍ക്കും നല്ലതിന് ആവശ്യമായത് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയതായി സി.ബി.സി.ഐ വ്യക്തമാക്കി.

ഇന്നലെ കൊച്ചിയിലെത്തിയ അമിത് ഷായുമായി നെടുമ്പാശേരിയില്‍ സി.ബി.സി.ഐ പ്രസിഡന്റും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.

പല സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചുവെന്നും കൂടിക്കാഴ്ച ഏറെ സൗഹാര്‍ദപരമായിരുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ സി.ബി.സി.ഐ അറിയിച്ചു.

മണിപ്പൂരിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സമാധാനത്തിനായുള്ള തന്റെ ദൗത്യം അമിത് ഷാ വിശദീകരിച്ചു. ചില ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ അടുത്ത കാലത്തായി നേരിടുന്ന ചില പ്രശ്‌നങ്ങള്‍ ധരിപ്പിച്ചപ്പോള്‍ അവ പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് അമിത് ഷാ പ്രതികരിച്ചു.

കൂടാതെ രാഷ്ട്ര നിര്‍മാണത്തില്‍ വിശിഷ്യാ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക സേവന മേഖലകളില്‍ ക്രൈസ്തവ സമൂഹം വഹിക്കുന്ന പങ്കിനെ കുറിച്ചും ചര്‍ച്ച നടന്നുവെന്ന് സി.ബി.സി.ഐ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.