അരിക്കൊമ്പന്‍ കന്യാകുമാരിയില്‍; റേഡിയോ കോളര്‍ സന്ദേശം ലഭിച്ചെന്ന് തമിഴ്നാട്

അരിക്കൊമ്പന്‍ കന്യാകുമാരിയില്‍; റേഡിയോ കോളര്‍ സന്ദേശം ലഭിച്ചെന്ന് തമിഴ്നാട്

കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് പിടികൂടി തിരുനെല്‍വേലിയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയ അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേയ്ക്ക് കടന്നു. റേഡിയോ കോളര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

തമിഴ്നാട്-കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള കോതയാര്‍ ഡാമിനടുത്താണ് അരിക്കൊമ്പന്‍ നേരത്തെ ഉണ്ടായിരുന്നത്. വളരെ സാവധാനമാണ് അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതെന്നും വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ തമിഴ്നാട്ടില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്കും അവിടെ നിന്ന് തിരുവനന്തപുരത്തെ വനംവകുപ്പ് അധികൃതര്‍ക്കും യഥാസമയം കൈമാറുന്നുണ്ട്. നിരീക്ഷണം ശക്തമായി തുടരുമെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.

അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ് കഴിഞ്ഞദിവസം അറിയിച്ചു. ആന ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകള്‍ തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പങ്കുവച്ചിരുന്നു. ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് അത് വെള്ളത്തില്‍ കഴുകി വൃത്തിയാക്കിയ ശേഷം കഴിക്കുന്ന അരിക്കൊമ്പനെ വീഡിയോയില്‍ കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.