സൗജന്യ വൈദ്യുതി; 500 രൂപയ്ക്ക് സിലിണ്ടര്‍; മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

സൗജന്യ വൈദ്യുതി; 500 രൂപയ്ക്ക് സിലിണ്ടര്‍; മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. ജബല്‍പുര്‍ ജില്ലയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ അഞ്ച് ജനപ്രിയ വാഗ്ദാനങ്ങളുമായാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിങ്കളാഴ്ച തുടക്കം കുറിച്ചത്. 2023 നവംബറിലാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാനത്തെ എല്ലാ വനിതകള്‍ക്കും 1,500 രൂപ ധനസഹായം, ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് ഒരു എല്‍പിജി സിലിണ്ടര്‍, നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായും 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്കും നല്‍കും. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളും, പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും എന്നീ അഞ്ച് വാഗ്ദാനങ്ങളാണ് പ്രിയങ്ക പ്രഖ്യാപിച്ചത്.

'അവര്‍ ഇവിടെ വന്ന് പ്രഖ്യാപനങ്ങള്‍ നടത്തും. എന്നാല്‍ നടപ്പാക്കുകയില്ല. അവര്‍ ഡബിള്‍ എന്‍ജിനെ കുറിച്ചും ട്രിപ്പിള്‍ എന്‍ജിനെ കുറിച്ചും പറയും. അവര്‍ ഇതേകാര്യം ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും പറഞ്ഞു. എന്നാല്‍ ഡബിള്‍ എന്‍ജിനെ കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തിയിട്ട് പ്രവര്‍ത്തിച്ചു കാണിക്കാന്‍ ജനങ്ങള്‍ അവരോടു പറഞ്ഞു'- ബിജെപിയെ ഉന്നംവെച്ച് പ്രിയങ്ക പറഞ്ഞു.

ഛത്തീസ്ഗഢിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കിയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. എന്നാല്‍ ബിജെപി കുതിരക്കച്ചവടം നടത്തി സര്‍ക്കാരിനെ വീഴ്കത്തുകയും അവരുടെ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. ജനവിധിയെ പണത്തിന്റെ ശക്തികൊണ്ട് കശാപ്പ് ചെയ്‌തെന്നും പ്രിയങ്ക വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.