പി.എസ്.ജിയില്‍ കൊഴിഞ്ഞ് പോക്ക്: സൂപ്പര്‍ താരം എംബാപ്പെയും ക്ലബ് വിടുന്നു; ലക്ഷ്യം റയല്‍ മാഡ്രിഡ്

പി.എസ്.ജിയില്‍ കൊഴിഞ്ഞ് പോക്ക്: സൂപ്പര്‍ താരം എംബാപ്പെയും ക്ലബ് വിടുന്നു; ലക്ഷ്യം റയല്‍ മാഡ്രിഡ്

പാരീസ്: ലയണല്‍ മെസിക്ക് പിന്നാലെ യുവതാരം കിലിയന്‍ എംബാപ്പെയും പി.എസ്.ജി വിടുന്നു. ഈ സീസണില്‍ ക്ലബിന് വേണ്ടി ഏറ്റവും കുടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള താരമാണ്. എംബാപ്പെയെ വില്‍ക്കാന്‍ ക്ലബ് തയാറാണെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. 2024നു ശേഷം തനിക്ക് ക്ലബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് എംബാപ്പെയും ക്ലബ് മാനേജ്‌മെന്റിന് കത്തയച്ചു എന്നാണ് റിപ്പോര്‍ട്ട്.

അടുത്ത സീസണില്‍ കരാര്‍ അവസാനിക്കാരിക്കെ ഫ്രീ ഏജന്റായി താരത്തെ വിടാതിരിക്കാന്‍ ക്ലബ് ഓഫറുകള്‍ പരിഗണിക്കുകയാണ്. 150 മില്ല്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീയാണ് പി.എസ്.ജി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് മുന്നോട്ടുവച്ച 180 മില്ല്യണ്‍ യൂറോ ഓഫര്‍ പി.എസ്.ജി തള്ളിയിരുന്നു. പ്രധാന സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ ക്ലബ് വിട്ട സാഹചര്യത്തില്‍ റയല്‍ വീണ്ടും എംബാപ്പെയ്ക്കായി ശ്രമിച്ചേക്കുമെന്നാണ് വിവരം.

മറ്റൊരു സൂപ്പര്‍ താരം നെയ്മറും പി.എസ്.ജി വിടുന്നതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പി.എസ്.ജിയിലെ മോശം അനുഭവങ്ങളെ തുടര്‍ന്ന് ക്ലബ് വിടുകയാണെന്ന് നെയ്മര്‍ വ്യക്തമാക്കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വന്തം വീടിന് മുന്നിലെ പി.എസ്.ജി ആരാധകരുടെ പ്രതിഷേധമടക്കം താരത്തെ ചൊടിപ്പിച്ചിട്ടുണ്ട്. താരത്തെ റിലീസ് ചെയ്യാന്‍ പി.എസ്.ജി നേരത്തെ താല്‍പര്യം അറിയിക്കുകയും ചെയ്തതാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉള്‍പ്പെടെയുള്ള ടീമുകള്‍ നെയ്മറിനെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നുണ്ട്.

എന്നാല്‍ സൗദി ക്ലബായ അല്‍ഹിലാല്‍ നെയ്മറെ നോട്ടമിട്ടിരിക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. മെസിയെ സ്വന്തമാക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് അല്‍ഹിലാല്‍ നെയ്മറിനുനേരെ നോട്ടമെറിഞ്ഞിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താനായി അല്‍ഹിലാല്‍ ഒരു സംഘത്തെ കഴിഞ്ഞ വെള്ളിയാഴ്ച പാരിസിലേക്ക് അയച്ചിരുന്നു. 45 മില്യന്‍ യൂറോ (ഏകദേശം 398 കോടി രൂപ) വാര്‍ഷിക ശമ്പളമാണ് അല്‍ഹിലാല്‍ താരത്തിന് നല്‍കുന്ന ഓഫറെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.