കലിപ്പടങ്ങുന്നില്ല; വാക്‌പോരിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം മുറുകുന്നു

കലിപ്പടങ്ങുന്നില്ല; വാക്‌പോരിന് പിന്നാലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം മുറുകുന്നു

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയോടനുബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ വാക്‌പോരിന് പിന്നാലെ പോസ്റ്റര്‍ യുദ്ധവും കൊഴുക്കുന്നു.

പെയ്മെന്റ് റാണി ബിന്ദു കൃഷ്ണയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കൂ... കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പതിച്ചിരിക്കുന്ന പോസ്റ്റര്‍. ബിന്ദു കൃഷ്ണ ബിജെപി ഏജന്റെന്നും ആരോപിക്കുന്നുണ്ട്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൊല്ലം ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

കെ.സുധാകരനെ വിളിക്കൂ... കോണ്‍ഗ്രസിനെ രക്ഷിക്കൂ... എന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തിരുവനന്തപുരത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്്. കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. കെപിസിസി ആസ്ഥാനത്തിനു മുന്നിലും എംഎല്‍എ ഹോസ്റ്റലിനു മുന്നിലുമാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നു പറയുന്ന പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലുള്ളതാണ്.

ഇടുക്കി ജില്ലയിലെ കനത്ത പരാജയത്തിന് കാരണക്കാര്‍ കെപിസിസി സെക്രട്ടറി റോയ് കെ പൗലോസും ഡിസിസി പ്രസിഡന്റ് അടക്കം ജില്ലയിലെ ചില നേതാക്കളാണന്നും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ കോലവും പ്രവര്‍ത്തകര്‍ കത്തിച്ചു. ചില നേതാക്കള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സിപിഎമ്മില്‍ നിന്നും 25 ലക്ഷം രൂപ വാങ്ങിയെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഇതിനിടെ, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് ഉച്ചയ്ക്കു മൂന്നിനു ചേരും. ഘടകകക്ഷികളെല്ലാം അസംതൃപ്തരും ആശങ്കാകുലരുമായ സാഹചര്യത്തില്‍ അതിന്റെ പ്രതിഫലനം യോഗത്തിലുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.