മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടില്‍ വത്തിക്കാന്റെ ഖസാക്കിസ്ഥാന്‍ സ്ഥാനപതി

 മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടില്‍ വത്തിക്കാന്റെ ഖസാക്കിസ്ഥാന്‍ സ്ഥാനപതി

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ മോണ്‍. ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിനെ ആര്‍ച്ചുബിഷപ്പ് പദവിയില്‍ ഖസാക്കിസ്ഥാനിലെ അപ്പസ്തോലിക് നൂന്‍ഷ്യോയായി (വത്തിക്കാന്‍ അംബാസിഡര്‍) പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച വിവരം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ അറിയിച്ചു.

സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തിലെ ചാര്‍ജ് ഡി അഫേഴ്സായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തിന്റെ ഈ പുതിയ നിയമനം. മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്ന് വത്തിക്കാന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് നിയുക്ത അപ്പസ്തോലിക് നൂണ്‍ഷ്യോ. മോണ്‍. ജോര്‍ജ്ജ് പനംതുണ്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ 2023 സെപ്റ്റംബര്‍ ഒന്‍പത് ശനിയാഴ്ച റോമില്‍ നടത്തും. അതിനു മുന്നോടിയായി അദ്ദേഹത്തെ റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്ന ശുശ്രൂഷകള്‍ തിരുവനന്തപുരത്ത് നടത്തപ്പെടും.

മാര്‍ ഈവാനിയോസ് കോളജിലെ മുന്‍ അധ്യാപകന്‍ പനംതുണ്ടില്‍ ഡോ. പി.വി. ജോര്‍ജിന്റെയും മേരിക്കുട്ടി ജോര്‍ജിന്റെയും മകനായി 1972-ല്‍ തിരുവനന്തപുരത്താണ് ജനനം. പാളയം സമാധാന രാജ്ഞി ബസിലിക്ക ഇടവാംഗമായ അദ്ദേഹം, തിരുവനന്തപുരം നിര്‍മലാ ഭവന്‍ കോണ്‍വെന്റ് സ്‌കൂള്‍, സെന്റ് ജോസഫ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1987-ല്‍ തിരുവനന്തപുരം അതിരൂപതയുടെ സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു.

തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര, ദൈവ ശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1998 ല്‍ ആര്‍ച്ച് ബിഷപ്പ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. 1998 മുതല്‍ 2000 വരെ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ സഹവികാരിയായും സേവനം അനുഷ്ഠിച്ചു.

2003-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2003-2005 കാലഘട്ടത്തില്‍ റോമിലെ പൊന്തിഫിക്കല്‍ അക്കാഡമിയില്‍ നയതന്ത്രത്തില്‍ പരിശീലനവും 2005 ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 2000 മുതല്‍ 2005 വരെ ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ വൈദിക ശുശ്രൂഷയും നിര്‍വ്വഹിച്ചു.

2005 മുതല്‍ 2009 വരെ കോസ്റ്ററിക്കയില്‍ സാന്‍ജോസില്‍ വിവിധ സന്യസ്ത സഭകളില്‍ പ്രവര്‍ത്തിച്ചു. 2008 ല്‍ മാര്‍പ്പാപ്പയുടെ ചാപ്ലൈനായും 2019 ല്‍ മാര്‍പ്പാപ്പയുടെ പ്രിലേറ്റുമായി ശുശ്രൂഷ നിര്‍വ്വഹിച്ചു. 2009 മുതല്‍ 2012 വരെ ഗ്വിനിയയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്യസ്ത സഭയിലും, 2016 വരെ ബാഗ്ദാദിലെ അമേരിക്കല്‍ എംബസിയില്‍ അമേരിക്കന്‍ മിലിറ്ററി ക്യാമ്പിലും വൈദിക ശുശ്രൂഷ നിര്‍വ്വഹിച്ചു. 2020 വരെ വിയന്നയിലെ വിവിധ സഭകള്‍ക്ക് വേണ്ടിയും കര്‍മ്മ നിരതനായി പ്രവര്‍ത്തിച്ചു.

കെനിയ, വത്തിക്കാന്‍, കോസ്റ്ററിക്ക, ഗ്വിനിയ, മാലി, ഇറാഖ്, ജോര്‍ദാന്‍, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ അംഗമായും സെക്രട്ടറിയായും ജെറുസലേം, ഇസ്രായേല്‍ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.