'മണിപ്പൂര്‍ കലാപം; പ്രധാനമന്ത്രി ഇടപെടണം': പ്രതിപക്ഷത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രതിനിധി സംഘവും ഡല്‍ഹിയില്‍

'മണിപ്പൂര്‍ കലാപം; പ്രധാനമന്ത്രി ഇടപെടണം': പ്രതിപക്ഷത്തിന് പിന്നാലെ സര്‍ക്കാര്‍ പ്രതിനിധി സംഘവും ഡല്‍ഹിയില്‍

മന്‍ കി ബാത്തില്‍ മണിപ്പൂര്‍ കലാപത്തെപ്പറ്റി മോഡി പരാമര്‍ശിക്കാത്തതിനെതിരെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി.

ന്യൂഡല്‍ഹി: കത്തുന്ന മണിപ്പൂരില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി പ്രതിപക്ഷത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും. നിയമസഭാ സ്പീക്കര്‍ ടി സത്യബ്രതയുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലെത്തി. പ്രതിപക്ഷത്തെ പത്ത് പാര്‍ട്ടികളുടെ നേതാക്കള്‍ ഡല്‍ഹിയിലെത്തി കഴിഞ്ഞ മൂന്ന് ദിവസമായി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചിട്ടില്ല.

അതേസമയം പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഗുജറാത്തിലെ പ്രളയ സാഹചര്യത്തെപ്പറ്റി ആശങ്കാകുലനായ നരേന്ദ്ര മോഡി നൂറിലധികം പേര്‍ മരിച്ചു വീഴുകയും നിരവധി ദേവാലയങ്ങളും സ്ഥാപനങ്ങളും ഭവനങ്ങളും അഗ്നിക്കിരയാവുകയും ചെയ്ത മണിപ്പൂര്‍ കലാപത്തെപ്പറ്റി പരാമര്‍ശിച്ചതേയില്ല. ഇതിനെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രൂക്ഷമായി വിമര്‍ശിച്ചു.

'ഒരു മന്‍ കി ബാത്ത് കൂടി പുറത്തിറങ്ങി. പക്ഷേ മണിപ്പൂരിനെക്കുറിച്ച് അപ്പോഴും പ്രധാനമന്ത്രിയ്ക്ക് മൗനം മാത്രം. ദുരന്ത നിവാരണത്തില്‍ ഇന്ത്യയുടെ മികവ് എടുത്തുകാട്ടി പ്രധാനമന്ത്രി സ്വയം പുകഴ്ത്തുന്നു. എന്നാല്‍ മണിപ്പുരിലെ മനുഷ്യ നിര്‍മിതമായ ഒരര്‍ഥത്തില്‍ സ്വയം വരുത്തിവെച്ച ദുരന്തത്തെ പറ്റി പ്രധാനമന്ത്രി എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല. സമാധാനം തിരികെ കൊണ്ടു വരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടാത്തത് എന്തുകൊണ്ടായിരിക്കും' - ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.

മന്‍ കി ബാത്തിന് വേണ്ടിയല്ല സമയം കളയേണ്ടതെന്നും ഇപ്പോള്‍ മണിപ്പൂരിനെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കേണ്ടതെന്നും പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി.

അതിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബിജെപി കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. നിയമസഭ സ്പീക്കര്‍, രണ്ട് മന്ത്രിമാര്‍, കേന്ദ്ര സഹമന്ത്രി, ഒരു എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ തുടങ്ങിയവരുടെ വസതികളാണ് ആക്രമിക്കപ്പെട്ടത്.

കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന രൂക്ഷ വിമര്‍ശനമാണ് പരക്കേ ഉയരുന്നത്. കലാപം നിയന്ത്രിക്കാന്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച സമാധാന സമിതിയും നോക്കു കുത്തിയായി. ഇഷ്ടക്കാരെ സര്‍ക്കാര്‍ കുത്തി നിറച്ചതിനാല്‍ സമതിയുമായി ആരും സഹകരിക്കുന്നില്ലെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സിംഗ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് എവിടെയും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അക്രമങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.