ഒഎല്‍പിച്ച് മിഷന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിത്യസഹായ മാതാവിന്റെ പള്ളിയില്‍ തിരുനാള്‍ ആഘോഷം ജൂലൈ രണ്ടിന്

ഒഎല്‍പിച്ച് മിഷന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിത്യസഹായ മാതാവിന്റെ പള്ളിയില്‍ തിരുനാള്‍ ആഘോഷം ജൂലൈ രണ്ടിന്

ഗ്രേറ്റ് ബ്രിട്ടൻ: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷനുകളില്‍ ഒന്നായ ഒഎല്‍പിച്ച് സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷനില്‍ നിത്യസഹായ മാതാവിന്റെയും വിശുദ്ധ തോമാസ്ലീഹയുടേയും സംയുക്ത തിരുനാള്‍ ജൂലായ് രണ്ടിന് ഭക്തിനിര്‍ഭരമായി നടക്കും. കോ-ഓപ്പറേറ്റീവ് അക്കാഡമി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ചാണ് തിരുനാള്‍ നടത്തപ്പെടുന്നത്.

ഈ മാസം 25ന് ഞായറാഴ്ച വൈകിട്ട് നാലു മണിയ്ക്ക് മിഷന്‍ വികാരി ഫാ. ജോര്‍ജ്ജ് എട്ടുപറയിൽ ‍ കൊടിയേറ്റുന്നതോടു കൂടി തിരുനാളിന് തുടക്കം കുറിക്കും. കൊടിയേറ്റിന്റെ അന്നു മുതല്‍ തിരുനാള്‍ ദിവസം വരെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയും നിത്യസഹായമാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ കൊടിയേറ്റ് മുതല്‍ പ്രധാന തിരുനാള്‍ ദിനം വരെ നേര്‍ച്ച വസ്തുക്കള്‍ കൊണ്ടു വരുന്നവര്‍ക്ക് തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം അവ വിതരണം ചെയ്യാവുന്നതാണ്.

തിരുനാള്‍ ദിനമായ ജൂലായ് രണ്ടിന് രാവിലെ പത്തു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഫാ. മാത്യു കുരിശുംമൂട്ടില്‍, ഇടവക വികാരി ഫാ. ജോര്‍ജ്ജ് എട്ടുപറയിൽ‍ എന്നിവരും ചേര്‍ന്ന് ആഘോഷമായ തിരുനാള്‍ റാസ കുര്‍ബ്ബാന അര്‍പ്പിക്കുന്നതാണ്.

തുടര്‍ന്ന് ആഘോഷമായ ബാന്റ് മേളങ്ങളുടേയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടു കൂടി തിരുസ്വരൂപങ്ങളും മുത്തുക്കുടകളും വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടത്തപ്പെടുന്നതാണ്. അതിനു ശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

ഉച്ചയ്ക്കു ശേഷം സണ്‍ഡേ സ്‌കൂളിന്റെയും ഫാമിലി യൂണിറ്റിന്റെയും ചര്‍ച്ച് ഓര്‍ഗനൈസേഷന്റെയും നേതൃത്വത്തില്‍ വിവിധ തരം പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.


തിരുനാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി തിരുനാള്‍ കണ്‍വീനറും കൈക്കാരന്മാരായ ജോണ്‍സണ്‍ തെങ്ങുംപള്ളില്‍, സിബി പൊടിപാറ, ജോഷി തോമസ്, ഡേവിസ് പാപ്പു, ജോയിന്റ് കണ്‍വീനര്‍മാരായ ജോസ് വര്‍ഗീസ്, ജോസ് ആന്റണി, ബെന്നി പാലാട്ടി എന്നിവരുടെ നേതൃത്വത്തില്‍ വിവിധതരം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

തിരുനാള്‍ കര്‍മ്മങ്ങളില്‍ പങ്കെടുത്ത് നിത്യസഹായ മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.