വിദ്യയ്ക്ക് കുരുക്ക് മുറുകുന്നു; വ്യാജരേഖാ കേസില്‍ നീലേശ്വരം പൊലീസ് ഇന്ന് ചോദ്യം ചെയ്യും

വിദ്യയ്ക്ക് കുരുക്ക് മുറുകുന്നു; വ്യാജരേഖാ കേസില്‍ നീലേശ്വരം പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കാസര്‍കോട്: കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസില്‍ കെ. വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. കരിന്തളം ഗവണ്‍മെന്റ് കോളജില്‍ വ്യാജ രേഖ നല്‍കി ഗസ്റ്റ് ലക്ചര്‍ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്റെ അന്വേഷണം.

മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവണ്‍മെന്റ് കോളജില്‍ സമര്‍പ്പിച്ചിരുന്നത്. വിദ്യ ഏത് സമയത്ത് നീലേശ്വരം പൊലീസിന് മുന്നില്‍ ഹാജരാകുമെന്നതില്‍ വ്യക്തത ഇല്ല. അതേസമയം ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നീട്ടി വയ്ക്കാനുള്ള സാധ്യതയും ഉണ്ട്. എന്നാല്‍ അസൗകര്യമുണ്ടെന്ന് വിദ്യ ഇതുവരെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല.

മഹാരാജാസ് കോളജിലെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ കെ. വിദ്യക്ക് ഇന്നലെ മണ്ണാര്‍ക്കാട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. വ്യാജ രേഖയുണ്ടാക്കിയതായി വിദ്യ കുറ്റസമ്മത മൊഴി നല്‍കിയതായി പ്രോസിക്യൂഷന്‍ മണ്ണാര്‍ക്കാട് കോടതിയെ അറിയിച്ചു. വിദ്യയെ അറസ്റ്റ് ചെയ്യാതിരുന്ന നീലേശ്വരം പൊലീസ് മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ നിര്‍ദേശിച്ചു.

അറസ്റ്റില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതും ആരോഗ്യം, സ്ത്രീ, പ്രായം എന്നീ പരിഗണനകള്‍ നല്‍കണം തുടങ്ങിയ വിദ്യയുടെ വാദം കോടതി പരിഗണിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി വിദ്യയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഒരു കാരണവശാലും കേരളം വിട്ടുപോകരുതെന്നതടക്കം നിബന്ധനയുണ്ട്. ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ലഭിക്കുന്ന കുറ്റത്തിന് തിരക്കിട്ട് അറസ്റ്റ് വേണ്ടെന്നത് അടക്കമുള്ള സുപ്രീം കോടതി വിധി പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.