'എബിന് പ്രാഥമിക ചികിത്സപോലും നല്‍കിയില്ല'; ലേക്‌ഷോറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ ഡിവൈഎസ്പി

'എബിന് പ്രാഥമിക ചികിത്സപോലും നല്‍കിയില്ല'; ലേക്‌ഷോറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ ഡിവൈഎസ്പി

കൊച്ചി: അവയവ കച്ചവട വിവാദത്തില്‍ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും റിട്ട ഡിവൈഎസ്പിയമായ ഫേമസ് വര്‍ഗീസ്. മരണപ്പെട്ട എബിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഫേമസ് പറഞ്ഞു. എബിന്റെ കരളും വൃക്കകളും ശേഖരിച്ചത് നിരുത്തരവാദപരമായി ആയിരുന്നു. ഇതുവഴി മറ്റ് ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുണ്ടായെന്നും പൊലീസ് സര്‍ജന്‍ മൊഴി നല്‍കിയിരുന്നതായി ഫേമസ് വ്യക്തമാക്കുന്നു.

തലയില്‍ രക്തം കട്ടപിടിച്ചതിന് നല്‍കേണ്ട ചികിത്സ എബിന് നല്‍കിയില്ലെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ അന്ന് തന്നോട് പറഞ്ഞതായി വര്‍ഗീസ് വെളിപ്പെടുത്തി. ഫോറന്‍സിക് സര്‍ജന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ലെന്നും സര്‍ജന്‍ തന്നോട് പറഞ്ഞു. ശേഷം ഫയലുകള്‍ പരിശോധിച്ചപ്പോള്‍ അസ്വഭാവികത തോന്നിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് താന്‍ അന്ന് പൊലീസ് സര്‍ജന്റെയും ലേക്ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മൊഴിയെടുത്തതായും ഫേമസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

എബിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങള്‍ വിദേശിയ്ക്ക് ദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ കോടതി കേസെടുത്തിരുന്നു. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹര്‍ജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തിരിക്കുന്നത്. എട്ട് ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2009 നവംബര്‍ 29 നാണ് ഉടുമ്പന്‍ചോല സ്വദേശിയായ വി.ജെ എബിനെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാല്‍ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാല്‍ അത് ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.
ശേഷം യുവാവിന്റെ അവയവങ്ങള്‍ വിദേശികള്‍ക്ക് ദാനം ചെയ്തു. എന്നാല്‍ നടപടി ക്രമങ്ങള്‍ ഒന്നും തന്നെ പാലിക്കാതെയാണ് ആശുപത്രി അധികൃതര്‍ വിദേശികള്‍ക്ക് അവയവം ദാനം ചെയ്തതെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇത് കോടതി ശരിവെക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.