ബ്യൂട്ടി പാര്‍ലര്‍ ഉടമയ്‌ക്കെതിരെ വ്യാജ ലഹരി കേസ്: എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ബ്യൂട്ടി പാര്‍ലര്‍ ഉടമയ്‌ക്കെതിരെ വ്യാജ ലഹരി കേസ്: എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വ്യാജകേസ് ചമയ്ക്കുന്നതിന് സതീശന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് എക്‌സൈസ് കമ്മിഷണറുടെ നടപടി. ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് എല്‍.എസ്.ഡി സ്റ്റാമ്പല്ലെന്ന ലാബ് പരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.

കേസില്‍ ഷീല സണ്ണി 72 ദിവസം ജയില്‍ വാസം അനുഭവിച്ചിരുന്നു. സംഭവത്തില്‍ എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥനെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും.

വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.

അതിനിടെ ഷീലാ സണ്ണിയെ മന്ത്രി എം.ബി രാജേഷ് ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും മന്ത്രി ഖേദം പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.