ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം: ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി: ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനം

ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം: ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി: ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിയാര്‍ജിച്ചു. റെഡ് അലര്‍ട്ടുള്ള കണ്ണൂരും കാസര്‍കോടും ഇടുക്കിയിലും അതിശക്തമായി മഴ തുടരുകയാണ്. മറ്റ് ജില്ലകളിലും ഇടവിട്ട് ശക്തമായ മഴയുണ്ട്. മഴക്കെടുതില്‍ സംസ്ഥാനത്ത് ഇതുവരെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കാസര്‍ഗോഡ് സ്‌കൂള്‍ മുറ്റത്ത് നിന്ന മരം ഒടിഞ്ഞ് വീണ് അതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയും പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു സ്ത്രീയും തൃശൂരില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തിയൊലിച്ചുള്ള വെള്ളത്തില്‍ വീണ് വിദ്യാര്‍ഥിയുമാണ് മരിച്ചത്. കോഴിക്കോട് ഇരുവഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സി.കെ. ഉസൈന്‍കുട്ടിയക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട് ഒഴികെയുള്ള അഞ്ച് ജില്ലകളിലും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്ട് കോളജുകള്‍ക്ക് അവധി ബാധകമല്ല. സാങ്കേതിക സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോഴ്സുകള്‍ക്കും അവധി ബാധകമായിരിക്കില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ചിലയിടങ്ങളില്‍ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെമ്പാടും വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. ഈ അപായങ്ങളില്‍ നിന്ന് നിരവധി പേരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പാലാരിവട്ടത്ത് മരം ഒടിഞ്ഞ് വീണ് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. പ്രധാന റോഡുകളില്‍പ്പോലും മരം വീണ് ഗതാഗതം തടസപ്പെട്ടു. തീര മേഖലകളില്‍ രൂക്ഷമായ കടല്‍ക്കയറ്റത്തെ തുടര്‍ന്ന് വീടുകളും റോഡുകളും വെള്ളത്തിലായി.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള ജില്ലകള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ വ്യാപക മഴ ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉരുള്‍പ്പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് ഇടുക്കിയിലും കണ്ണൂരിലെ മലയോര മേഖലകളിലും രാത്രി യാത്ര നിരോധിച്ചു.

കഴിഞ്ഞ മണിക്കൂറുകളില്‍ തെക്കന്‍, മധ്യകേരളത്തില്‍ വ്യാപകമായും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എല്ലാ ജില്ലകളിലും എമര്‍ജന്‍സി സെന്ററുകള്‍ ആരംഭിച്ചു; അവധിയിലുള്ള റവന്യൂ ഉദ്യോസ്ഥരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.