കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെത്തി

 കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ കണ്ടെത്തി

തൃശൂര്‍: ശസ്ത്രക്രീയയ്ക്ക് കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്നും 15 ലക്ഷത്തിലേറെ രൂപ കണ്ടെത്തി.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടര്‍ ഷെറി ഐസക്കിന്റെ വീട്ടില്‍ നിന്നാണ് 2000, 500, 200, 100 എന്നിങ്ങനെ നോട്ടുകെട്ടുകള്‍ വിവിധ കവറുകളില്‍ പൊതിഞ്ഞ നിലയില്‍ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത്.

പണം വിജിലന്‍സ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്. രണ്ടായിരത്തിന്റെ 25 നോട്ട് കെട്ടുകള്‍ കൂട്ടത്തിലുണ്ട്. നോട്ടുകെട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണല്‍ യന്ത്രം ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.

ശസ്ത്രക്രിയ നടത്താന്‍ 3000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഡോ ഷെറി ഐസകിനെ ഇന്നാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് ഡോ. ഷെറി 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

പണം താന്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കില്‍ എത്തിക്കാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ശസ്ത്രക്രിയക്ക് ഡേറ്റ് നല്‍കാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാള്‍ നടത്തിച്ചിരുന്നു.

ഒടുവില്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിനോള്‍ഫ്തലിന്‍ പുരട്ടിയ നോട്ട് വിജിലന്‍സ് കൊടുത്തയച്ചു. ഓട്ടു പാറയിലുള്ള ക്ലിനിക്കില്‍ എത്തിയ പരാതിക്കാരന്‍ ഡോ. ഷെറി ഐസകിന് കൈക്കൂലി നല്‍കിയപ്പോള്‍ മറഞ്ഞുനിന്ന വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

പിന്നാലെയാണ് വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് കണ്ടെത്തിയ നോട്ട് കെട്ടുകള്‍ കൈക്കൂലി പണമാണെന്ന് സംശയിക്കുന്നുണ്ട്. നിരവധി കവറുകളില്‍ പണം ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പലരില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയതാണെന്നാണ് സംശയം. ഇയാളുടെ എറണാകുളത്തെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്.

നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയര്‍ന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ വിജിലന്‍സിന്റെ പിടിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.