നിയമങ്ങൾ അനുസരിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ പിരിച്ചുവിടും: മുന്നറിയിപ്പുമായി ബിജു പ്രഭാകർ

നിയമങ്ങൾ അനുസരിക്കാത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ പിരിച്ചുവിടും: മുന്നറിയിപ്പുമായി ബിജു പ്രഭാകർ

തിരുവനന്തപുരം: നിയമങ്ങൾ അനുസരിക്കാത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി ചീഫ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകറിൻറെ മുന്നറിയിപ്പ്. 1243 പേർ ഇടയ്ക്ക് വന്ന് ഒപ്പിട്ടിട്ട് പോകുന്നുവെന്നും അവരുടെ ലക്ഷ്യം പെൻഷൻ മാത്രമാണെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി.

ഇടയ്ക്ക് വന്ന് ഒപ്പിട്ടു പോകുന്നവർക്കെതിരെ പിരിച്ചു വിടൽ ഉൾപ്പെടെ നടപടികളിലേക്ക് കടക്കേണ്ടി വരും. അവർക്ക് അയച്ച നോട്ടീസ് പോലും കൈപ്പറ്റിയിട്ടില്ല. അവരുടെ പേര് സഹിതം പത്രത്തിൽ പ്രസിദ്ധീകരിച്ചു പിരിച്ചുവിടും. 14 മണിക്കൂർ തുടർച്ചയായി വണ്ടി ഓടിക്കാം. പക്ഷേ നാല് മണിക്കൂർ വിശ്രമം ഉള്ള 12 മണിക്കൂർ സ്‌പ്രെഡ് ഓവർ ചെയ്യാൻ വയ്യ. സ്‌പ്രെഡ് ഓവർ ഡ്യൂട്ടി നടപ്പാക്കിയേ മതിയാകു. ഇത് ചോദ്യം ചെയ്ത് കോടതിയിൽ പോയിട്ട് എന്തായി. ആരെയും പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടി ചെയ്യിപ്പിക്കുന്നില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.

സ്‌പ്രെഡ് ഓവർ ഡ്യൂട്ടിക്കെതിരെ ധൈര്യമുണ്ടെങ്കിൽ കോടതിയിൽ പോകണമെന്നും ബിജു പ്രഭാകർ വെല്ലുവിളിച്ചു. ഡ്യൂട്ടി പാറ്റേണിൽ മാറ്റം വേണമെങ്കിൽ ചർച്ച ചെയ്യാം. രാവിലെയും വൈകിട്ടും മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള ചട്ടുകങ്ങളായി ജീവനക്കാർ മാറരുതെന്നും ബിജു പ്രഭാകർ പറഞ്ഞു.

കെഎസ്ആർടിസി ജനങ്ങളുടെ സ്ഥാപനമാണ്. ജനങ്ങൾ കയറുന്നത് കൊണ്ടാണ് ശമ്പളം ലഭിക്കുന്നത്. ജീവനക്കാർക്ക് പ്രതിബദ്ധത ഉണ്ടാകണം. ഈ സ്ഥാപനത്തെ നന്നാക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നത്. പരിഷ്‌കരണവുമായി സഹകരിക്കണം. ഞാൻ ഒരു ശത്രു അല്ലെന്നും ജീവനക്കാർ മനസിലാക്കണം. മാനേജ്‌മെന്റിന് ഒരു പിടിവാശിയും ഇല്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.